Friday, August 14, 2020

മഴ ( ചെറുകഥ ) ട്വിങ്കിൾ പ്രഭാകരൻ

ജനലഴികളുടെ ദീർഘചതുരത്തിലൂടെ കാണുന്ന ആകാശത്തിന് എപ്പോഴും ഇരുണ്ട ചാരനിറമാണ്. ഒരഞ്ചുവയസ്സുകാരന്റെ നീലനിറം തെളിയുന്ന വിടർമിഴികൾക്ക് ഒരിക്കലും വേർതിരിച്ചെടുക്കാൻ പറ്റാത്തത്ര നിരാശ ചാലിച്ച ചാരനിറം.മഴനാരുകൾക്ക് അമ്മയുടെ നീൾ വിരൽത്തുമ്പുകളുടെ തണുപ്പുണ്ടെന്ന് അവന് തോന്നിയിരുന്നു. അസ്ഥിയോളം മെലിഞ്ഞ് എഴുപ്പുകൾ തെളിഞ്ഞ കൈകൾ നീട്ടി മഴയവനെ തൊട്ടുകൊണ്ടേയിരുന്നു. നാവുനീട്ടിഉള്ളിലേക്കെടുത്ത മഴയ്ക്ക് കണ്ണുനീരിന്റെ കടുംചവപ്പു ചുവച്ചു. വിശപ്പിനുമേൽ ആർത്തലച്ചു കരയുന്ന മഴ മൺചുവരിൻമേൽ കരിക്കട്ടച്ചിത്രങ്ങളായി.ഇടിഞ്ഞുതൂങ്ങി കോലം കെട്ട ചുമലുകളിൽതൂങ്ങി കാശിക്കുപോയ മണ്ണാങ്കട്ടകൾ അലിഞ്ഞുപരന്നാവും മഴയിത്ര ചുവന്നു പോയതെന്ന് അവൻ വെറുതെയോർത്തു. കാറ്റുകൊണ്ടുപോയ കരിയിലക്കുമേലിരുന്ന് ആകാശക്കാഴ്ചകാണാൻ ഉറുമ്പിനോളം ചെറുതാകണം. ഇറവെള്ളത്തിൽക്കുളിച്ച് പുൽത്തുമ്പിലാടി മലയോളം പോന്ന അരിമണി ചുമക്കണം. മഴയും വെയിലും പിച്ചിക്കരയിച്ച കുഞ്ഞുകണ്ണുകളും വിളർത്തുനീലിച്ച കൊച്ചുമോഹങ്ങളും കീറിപ്പറിഞ്ഞ ആകാശംപോലെ ഇഴപൊട്ടിയ കമ്പിളിനാരിൽപ്പൊതിയണം.രാത്രിക്കൊരു കുമ്പിൾകഞ്ഞി പകരണം. മഴയെറിഞ്ഞിട്ട പൂക്കളെയുണക്കി മുറ്റത്തൊരു ഓണക്കളമൊരുക്കണം.മലയിരമ്പിയണയുന്നതിനുമുമ്പ് കുറച്ചുനേരം കൂടി ഉറങ്ങണം.ഉറങ്ങിയുറങ്ങി മഴനാരു പുതച്ച് അമ്മയോടൊട്ടി പേക്കിനാവ് മറക്കണം.
ട്വിങ്കിൾ പ്രഭാകരൻ

മഴ എന്ന ചെറുകഥ വായിച്ചു... ഓരോതവണയും എഴുത്തുകാരി കഥകൊണ്ടും കവിതകൊണ്ടും വായനക്കാരുടെ എണ്ണം കൂട്ടുകയാണ്. ഇതിലെ ഓരോ വരികൾക്കും ആഴമുണ്ട്. അതുകൊണ്ടുതന്നെ വായനക്കാരൻ സങ്കൽപ്പിക്കുന്ന വർണ്ണരാജിക്കപ്പുറത്തേക്ക് ഊളിയിട്ടു ചെല്ലാൻ പറ്റാത്തത്ര...ആഴവും സങ്കൽപ്പവും ഈ കഥ പേറുന്നുണ്ട്.
അവൻ്റെ മുന്നിൽ ജീവനറ്റുപോയി അസ്ഥിയോളം മെലിഞ്ഞുതണുത്ത് അവൻ്റെ അമ്മ ഇപ്പോഴും കിടപ്പുണ്ട്. നമ്മുടെ ജീവിതത്തിൽ നമ്മൾ എത്രയോ തവണ അത്തരം കാഴ്ച്ച കണ്ടിരിക്കുന്നു. മരണമെന്ന യാഥാർഥ്യം കുട്ടിയിലേക്ക് അരിച്ചിറങ്ങിയില്ല. അവനിപ്പോഴും കരയുന്നുണ്ട്... അവനെപ്പോഴോ കൂട്ടിവെച്ച മൺകൂന ആർത്തുപെയ്ത മഴ കരിയിലമേൽ താങ്ങി കൊണ്ടുപോയതിനാലാവാം. അമ്മക്കൊപ്പം ഇഴയിലയിലിട്ട അരിമണി ഉറുമ്പ് കൊണ്ടുപോയത് കണ്ടപ്പോഴാണ് അവൻ വിശപ്പോർത്തത്;ചളിപറ്റിയ അമ്മയുടെ മുഖമോർത്ത്. മഴയേറ്റാൽ പനിയേക്കുമെന്ന ശാസനയോർത്ത്. അമ്മക്കൊപ്പം ഉണ്ടതും പൂക്കളമിട്ടതും ഓർത്തത്. അന്നിട്ട ഓണക്കോടി ഇഴകീറി,പുത്തനെന്ന കൊച്ചുമോഹത്തെ ഓർത്ത്... മലയിരമ്പിയണയുന്നതിനുമുമ്പ് അമ്മയോടൊത്തുറങ്ങണം..അമ്മയേ പുതച്ച ആ പുതപ്പിലൊളിക്കണം എന്ന അവൻ്റെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങൾ മലവെള്ളംപോലെ കുത്തിയൊഴുകിയത് വായനക്കാരുടെ മനസ്സിലേക്കാണ്. ഹൃദയം നുറുങ്ങിയതുകൊണ്ടാണ് മഴയിത്ര ചുവന്നുപോയത്.
മനോഹരമായ ചെറുകഥ... ആശംസകൾ ട്വിങ്കിൾ പ്രഭാകരൻ   

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...