Thursday, August 20, 2020

ആൾക്കൂട്ടം - ആനന്ദ്

 മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ ഒരു വഴിത്തിരിവിൻ്റെ ഘട്ടം അടയാളപ്പെടുത്തുവകയാണ് ആനന്ദിൻ്റെ ആൾക്കൂട്ടം. അദ്ദേഹത്തൻ്റെ മികച്ച സൃഷ്ടികളിൽ ഒന്ന്. ആ ആൾക്കൂട്ടത്തിൻ്റെ തിരക്കിൽ വായനക്കാരനെയും പിന്നിൽ നിന്ന് ആരൊക്കയോ ഉന്തിത്തള്ളി മുന്നോട്ടു കൊണ്ടുപോകുന്നു. ഒരുപക്ഷേ ആ ഉന്തിത്തള്ളൽ, അതുകൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ ആൾക്കൂട്ടത്തിൽ നിന്നും തീർത്തും ഒറ്റപെട്ടുപോയേനെ. അങ്ങനെയെങ്കിൽ  വായിച്ചു പൂർത്തീകരിക്കാൻ പറ്റാത്തവരുടെ കൂട്ടത്തിലേക്ക് മനസ്സില്ലാമനസ്സോടെ എനിക്കും ചേരേണ്ടിവന്നേനെ. എന്നിരുന്നാലും ആ ചേർച്ചപ്പെടൽ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കുന്നതും പകുതിയിൽ വായന നിർത്തിയവരുടെ " ആൾക്കൂട്ടം " തന്നെയാണെന്നതും ഒരു യാദൃശ്ചികതയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആനന്ദിൻ്റെ ആൾക്കൂട്ടത്തിനിടയിൽപെട്ട്  ശ്വാസം കിട്ടാതെ മരിച്ചവരുടെ കൂട്ടത്തിൽ ഞാൻ ഉൾപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാർഥ്യമായി അവശേഷിക്കുന്നു.
      ആനന്ദിൻ്റെ ആൾക്കൂട്ടം വന്നിറങ്ങിയത് തീവണ്ടിയിലാണ്. കരിയും പൊടിയും നിറഞ്ഞ കറുത്ത മനുഷ്യർ; ഭാഷയുടെയും ആശയങ്ങളുടേയും ഇരമ്പൽ ഒട്ടുമേ ഇല്ലാതെ. അസാധ്യമായ ഭാഷ ശൈലി ആണ് ഈ നോവേലിൻ്റെ പരുക്കൻ സ്വഭാവത്തിന് കാരണം. ഡോസ്റ്റയോവ്സ്‌കിയെ വായിച്ചു പരിചിതമായവർക്ക് ഈ വായന അത്ര കുഴപ്പം സൃഷ്ടിക്കില്ല. അല്ലാത്തവർക്ക് ഈ വായന ഇടുങ്ങിയ ഇഴപ്പഴുതിലൂടെ ഊർന്നിറങ്ങി മാത്രമേ സാധിക്കൂ. അല്ലെങ്കിൽ അത്രമേൽ നാം ആനന്ദിൻ്റെ  ആൾക്കൂട്ടത്തിലേക്ക് ബലാത്ക്കാരമായ കടന്നുചെല്ലേണ്ടി വരും.
     ജോസഫിലൂടെയാണ് വായനക്കാർ ആദ്യം ആൾക്കൂട്ടം കണ്ടുതുടങ്ങുന്നത്. അവിടെ ആരിലേക്കൊക്കെയോ നമ്മുടെ മനസ്സ് കടന്നുചെല്ലുന്നു. അവരുടെ ജീവിതത്തിലേക്ക് കയറിച്ചെന്ന് മറ്റൊരു പഴുതിലൂടെ മറ്റൊരാളുടെ ജീവിതത്തിലേക്ക് അങ്ങനെ അനുസ്യുതം കടന്നുപോകുന്നു;മുന്നത്തെപോലെ അനുവാദം ഒട്ടുമേ ചോദിക്കാതെ. ഇതിനിടയിൽ ജീവിതത്തിൻ്റെ പല വേഷങ്ങൾ കെട്ടിയഴിക്കുന്നതും നാം കാണുന്നു. ഇതിലെ മനുഷ്യരെല്ലാം വ്യത്യസ്തരാണ്, ജീവിതംകൊണ്ട് - വേഷമകൊണ്ട്  - ആവശ്യകതകൾ കൊണ്ട്. അവരൊക്കെ കൂട്ടത്തോടെ ഏതേതു വഴികളിലൂടെക്കെയോ കടന്നുപോകുന്നു. ശാന്തമായി....
   അദൃശ്യമായ ചങ്ങലകൾകൊണ്ടാണ് ആനന്ദ് വായനക്കാരെ ഇതിൽ ബന്ധിച്ചിരിക്കുന്നത്. അവയിലെ കലർപ്പുറ്റ ദുഃഖങ്ങളിലൂടെ - പ്രതീക്ഷയുടെ നീളൻ ചാലുകളിലൂടെ അവർ രാപ്പകലില്ലാതെ ഒഴുകിനീങ്ങുന്നു. ആ കൂട്ടത്തിൽ നമ്മളോരോരുത്തരും ഉണ്ട്. ലളിത അക്കൂട്ടത്തിലൊരാളാണ്. ഒരു ലേഡി ഡോക്ടർ ആകാനോ ഒരു കോളേജ് ലെക്ചർ ആകാനോ അവൾ മോഹിച്ചില്ല. അതുകൊണ്ടുതന്നെ അവളെപോലെ നമുക്കും ആ ഒഴുക്കിനെതിരെ നീന്തേണ്ടി വരുന്നില്ല. ഓഫീസിനും വീടിനുമിടയിലുള്ള ആ ചെറിയ ദൂരത്തിൽ അവളുടെ ആഗ്രഹങ്ങൾക്ക് ശമനമുണ്ടാകുന്നു;ഒപ്പം വായനക്കാർക്കും.
     ശരീരം കൊണ്ട് കൂട്ടം കൂടുകയും മനസ്സുകൊണ്ട് ഒറ്റപ്പെടുകയും ചെയ്യുന്നവരുടെ കൂട്ടം;അഴകും അലങ്കോലവും തമ്മിൽ വ്യത്യാസമില്ലാത്തവർ. നിങ്ങൾക്കതിൽ ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം. ഒരു ആൾക്കൂട്ടം ഉണ്ടാക്കാം  

Friday, August 14, 2020

മഴ ( ചെറുകഥ ) ട്വിങ്കിൾ പ്രഭാകരൻ

ജനലഴികളുടെ ദീർഘചതുരത്തിലൂടെ കാണുന്ന ആകാശത്തിന് എപ്പോഴും ഇരുണ്ട ചാരനിറമാണ്. ഒരഞ്ചുവയസ്സുകാരന്റെ നീലനിറം തെളിയുന്ന വിടർമിഴികൾക്ക് ഒരിക്കലും വേർതിരിച്ചെടുക്കാൻ പറ്റാത്തത്ര നിരാശ ചാലിച്ച ചാരനിറം.മഴനാരുകൾക്ക് അമ്മയുടെ നീൾ വിരൽത്തുമ്പുകളുടെ തണുപ്പുണ്ടെന്ന് അവന് തോന്നിയിരുന്നു. അസ്ഥിയോളം മെലിഞ്ഞ് എഴുപ്പുകൾ തെളിഞ്ഞ കൈകൾ നീട്ടി മഴയവനെ തൊട്ടുകൊണ്ടേയിരുന്നു. നാവുനീട്ടിഉള്ളിലേക്കെടുത്ത മഴയ്ക്ക് കണ്ണുനീരിന്റെ കടുംചവപ്പു ചുവച്ചു. വിശപ്പിനുമേൽ ആർത്തലച്ചു കരയുന്ന മഴ മൺചുവരിൻമേൽ കരിക്കട്ടച്ചിത്രങ്ങളായി.ഇടിഞ്ഞുതൂങ്ങി കോലം കെട്ട ചുമലുകളിൽതൂങ്ങി കാശിക്കുപോയ മണ്ണാങ്കട്ടകൾ അലിഞ്ഞുപരന്നാവും മഴയിത്ര ചുവന്നു പോയതെന്ന് അവൻ വെറുതെയോർത്തു. കാറ്റുകൊണ്ടുപോയ കരിയിലക്കുമേലിരുന്ന് ആകാശക്കാഴ്ചകാണാൻ ഉറുമ്പിനോളം ചെറുതാകണം. ഇറവെള്ളത്തിൽക്കുളിച്ച് പുൽത്തുമ്പിലാടി മലയോളം പോന്ന അരിമണി ചുമക്കണം. മഴയും വെയിലും പിച്ചിക്കരയിച്ച കുഞ്ഞുകണ്ണുകളും വിളർത്തുനീലിച്ച കൊച്ചുമോഹങ്ങളും കീറിപ്പറിഞ്ഞ ആകാശംപോലെ ഇഴപൊട്ടിയ കമ്പിളിനാരിൽപ്പൊതിയണം.രാത്രിക്കൊരു കുമ്പിൾകഞ്ഞി പകരണം. മഴയെറിഞ്ഞിട്ട പൂക്കളെയുണക്കി മുറ്റത്തൊരു ഓണക്കളമൊരുക്കണം.മലയിരമ്പിയണയുന്നതിനുമുമ്പ് കുറച്ചുനേരം കൂടി ഉറങ്ങണം.ഉറങ്ങിയുറങ്ങി മഴനാരു പുതച്ച് അമ്മയോടൊട്ടി പേക്കിനാവ് മറക്കണം.
ട്വിങ്കിൾ പ്രഭാകരൻ

മഴ എന്ന ചെറുകഥ വായിച്ചു... ഓരോതവണയും എഴുത്തുകാരി കഥകൊണ്ടും കവിതകൊണ്ടും വായനക്കാരുടെ എണ്ണം കൂട്ടുകയാണ്. ഇതിലെ ഓരോ വരികൾക്കും ആഴമുണ്ട്. അതുകൊണ്ടുതന്നെ വായനക്കാരൻ സങ്കൽപ്പിക്കുന്ന വർണ്ണരാജിക്കപ്പുറത്തേക്ക് ഊളിയിട്ടു ചെല്ലാൻ പറ്റാത്തത്ര...ആഴവും സങ്കൽപ്പവും ഈ കഥ പേറുന്നുണ്ട്.
അവൻ്റെ മുന്നിൽ ജീവനറ്റുപോയി അസ്ഥിയോളം മെലിഞ്ഞുതണുത്ത് അവൻ്റെ അമ്മ ഇപ്പോഴും കിടപ്പുണ്ട്. നമ്മുടെ ജീവിതത്തിൽ നമ്മൾ എത്രയോ തവണ അത്തരം കാഴ്ച്ച കണ്ടിരിക്കുന്നു. മരണമെന്ന യാഥാർഥ്യം കുട്ടിയിലേക്ക് അരിച്ചിറങ്ങിയില്ല. അവനിപ്പോഴും കരയുന്നുണ്ട്... അവനെപ്പോഴോ കൂട്ടിവെച്ച മൺകൂന ആർത്തുപെയ്ത മഴ കരിയിലമേൽ താങ്ങി കൊണ്ടുപോയതിനാലാവാം. അമ്മക്കൊപ്പം ഇഴയിലയിലിട്ട അരിമണി ഉറുമ്പ് കൊണ്ടുപോയത് കണ്ടപ്പോഴാണ് അവൻ വിശപ്പോർത്തത്;ചളിപറ്റിയ അമ്മയുടെ മുഖമോർത്ത്. മഴയേറ്റാൽ പനിയേക്കുമെന്ന ശാസനയോർത്ത്. അമ്മക്കൊപ്പം ഉണ്ടതും പൂക്കളമിട്ടതും ഓർത്തത്. അന്നിട്ട ഓണക്കോടി ഇഴകീറി,പുത്തനെന്ന കൊച്ചുമോഹത്തെ ഓർത്ത്... മലയിരമ്പിയണയുന്നതിനുമുമ്പ് അമ്മയോടൊത്തുറങ്ങണം..അമ്മയേ പുതച്ച ആ പുതപ്പിലൊളിക്കണം എന്ന അവൻ്റെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങൾ മലവെള്ളംപോലെ കുത്തിയൊഴുകിയത് വായനക്കാരുടെ മനസ്സിലേക്കാണ്. ഹൃദയം നുറുങ്ങിയതുകൊണ്ടാണ് മഴയിത്ര ചുവന്നുപോയത്.
മനോഹരമായ ചെറുകഥ... ആശംസകൾ ട്വിങ്കിൾ പ്രഭാകരൻ   

Thursday, August 6, 2020

ഗുജറാത്ത് ഫയൽ മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ - റാണാ അയ്യൂബ്

 ഗുജറാത്ത് ഫയൽ മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ എന്ന പുസ്തകം മൂന്ന് വർഷങ്ങൾ പിന്നിട്ട് ഒരു പുനർവായന നടത്തുകയായിരുന്നു ഞാൻ,കഴിഞ്ഞ ഏതാനം ദിവസങ്ങളായ്. 2017 - ൽ ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പുറത്തിറങ്ങിയത്. 
    '' അധികാരത്തിനെതിരെയുള്ള മനുഷ്യൻ്റെ പോരാട്ടം മറവിയ്‌ക്കെതിരെയുള്ള ഓർമ്മയുടെ പോരാട്ടമാണെന്ന '' മിലൻ കുന്ദേരയുടെ വാക്കുകൾ എത്ര ശരിയും ഗാഢവുമായിരുന്നെന്ന് ഈ പുസ്തകം വായിച്ചിട്ടുള്ളവർക്ക് മനസ്സിലാകും. സത്യം കണ്ടെത്തുക എന്ന ഒറ്റ ചിന്തയുമായി ഇറങ്ങിത്തിരിക്കുന്ന തെഹൽകയുടെ പത്ര പ്രവത്തക റാണാ അയ്യൂബ് 2002 -ൽ നടന്ന ഗുജറാത്ത് കലാപവും അതിനുശേഷം നടന്ന വർഗീയ കലാപവും അതിൽ ഹിന്ദുത്വ സംഘടനകൾ വഹിച്ച് പങ്കും ഈ പുസ്തകത്തിലൂടെ പുറത്തുകൊണ്ടുവരുന്നു.
      അസ്വസ്ഥാജനകമായ സംഭവങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും ചുവടുപിടിച്ചുള്ള അന്വേഷണം വായനക്കാരെ ഏറെ ആകർഷിക്കുമെന്ന കാര്യത്തിൽ യാതൊരുസംശയവും ഇല്ല. കലാപത്തിനിടയായ സംഭവ വിവരണവും പ്രതിപട്ടികയും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ അധികാരികൾക്കും അതിൽ ഉള്ള പങ്കും തുടർന്ന് ഗുജറാത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന കലാപങ്ങൾക്കുള്ള കാരണവും അന്വേഷിച്ച് കണ്ടെത്തുകയാണ് അയ്യൂബ്. ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഇത്തരം അന്വേഷണങ്ങളെ അതിൽ ബന്ധം ഉണ്ടായിരുന്നവരുമായി നടത്തിയ സംഭാഷണങ്ങളുടെ രൂപത്തിലും വിവരണ രൂപത്തിലുമായാണ് ഇതിൽ റാണാ അയ്യൂബ് വിവരിച്ചിരിക്കുന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പത്ര വാർത്തകൾ വായനക്കാർക്ക് കൂടുതൽ വ്യക്തത ഉണ്ടാക്കിത്തരുന്നു. 
    അല്ലറ ചില്ലറ തട്ടിപ്പുകൾ നടത്തി കഴിഞ്ഞിരുന്ന സൊഹ്‌റാ ബുദീനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയും തുടർന്ന് നരേന്ദ്ര മോദിയെന്ന വ്യക്തിയുടെ രാഷ്ട്രീയ വളർച്ചക്ക് വളക്കൂറാകുന്ന തരത്തിൽ തുടർകലാപങ്ങൾ ഗുജറാത്തിൽ അരങ്ങേറുകയും ചെയ്യുന്നതിൻ്റെ പശ്ചാത്തലം വളരെ വ്യക്തമായി ഇതിൽ കാണാൻ സാധിക്കും. 
     പിന്നീടുള്ള വായന ശ്വാസം അടക്കി പിടിച്ചുള്ളതായിരുന്നു. മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെയും കണ്ടെത്തുന്നതിനായും അതിനുള്ള തെളിവുകൾ ശേഖരിക്കുന്നതിനായും  റാണാ അയ്യൂബ് സ്വന്തം ഐഡൻറ്റിറ്റി മറച്ചുവെച്ച് മൈഥിലി ത്യാഗി എന്ന ഒരു സിനിമാപ്രവർത്തകയുടെ പരിവേഷത്തിലായിരുന്നു പിന്നീടങ്ങോട്ട്. ഇതിലെ ഓരോ സന്ദർഭങ്ങളും റിസ്‌ക്കുള്ളതും ഉദ്വേഗം ജനിപ്പിക്കുന്നതും ആയതിനാൽ വായന വളരെ ആവേശത്തിലും വേഗത്തിലുമായിരുന്നു. 
    അധികാര വർഗങ്ങൾക്കുവേണ്ടി രേഖാമൂലമല്ലാതെ ഒരുകൂട്ടം ഉദ്യോഗസ്ഥർ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. അതിൽ കരുവാക്കപ്പെട്ടത് ഭൂരിഭാഗവും ദളിതരായ ഉദ്യോഗതരായിരുന്നു എന്ന  വസ്തുതയും  ഇതിലൂടെ പുറത്തുവരുന്നു. മൂടിവയ്ക്കപ്പെടാമായിരുന്നിട്ടും ഇത്തവർ ലോകത്തോട് വിളിച്ചുപറയുകയാണ് ചെയ്തത്. മനോഹരമായ ഒരു പുസ്തകം... നല്ല വായന... 

Saturday, August 1, 2020

കുരുന്നോർമ്മകൾ - ഷുസേ സരമാഗു

ഇതൊരു ഓർമ്മയാണ്... ഇടകലർന്ന് ഒഴുകിപ്പരന്നുപോകുന്ന ഓർമ്മ. ജീവിതത്തിൽ നമുക്കെല്ലാവർക്കും മറക്കാൻ കഴിയാത്ത പല ഓർമ്മകളും ഉണ്ടായിരിക്കും - നമ്മെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഓർമ്മകൾ. അത്തരത്തിലുള്ള ഒരു ഓർമ്മ പുസ്തകമാണ് പ്രശസ്ത പോർച്ചുഗ്രീസ് എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ ഷുസേ സരമാഗുവിൻ്റെ കുരുന്നോർമ്മകൾ.
    അസിൻഹാഗ എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമം. ആ ഗ്രാമത്തിൻ്റെ മഹത് ചരിത്രത്തിൻ്റെ ഭാഗമായി ഒഴുകുന്ന നദി -
അൽമോണ്ട. അസിൻഗാഹ എന്ന ഗ്രാമവും അവിടുത്തെ പ്രകൃതിഭംഗിയും അതി മനോഹരമായി അദ്ദേഹം ഇതിൽ വിവരിക്കുന്നുണ്ട്. അവിടുത്തെ ഒലീവ് മരങ്ങളും,കരകവിഞ്ഞൊഴുകുന്ന പുഴയും,ജനങ്ങളും എല്ലാം അദ്ദേഹം ഓർക്കുന്നു. രണ്ടുവയസ്സ് തികയാത്ത അദ്ദേഹത്തെ ലസ്ബണിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെനിന്ന് അസിൻഹാഗയിലെ ചെറുബാല്യം തേടി - സ്വന്തം വേരുകൾ തേടി ഓർമ്മയിലൂടെയുള്ള യാത്രണിത്.
    എന്തുകൊണ്ട് നാം ഈ പുസ്തകം വായിക്കാൻ കൈയ്യിലെടുക്കുന്നു എന്നുചോദിച്ചാൽ? അതിനുത്തരം - നാം ജീവിതത്തിൽ എത്ര ശ്രമിച്ചാലും മായാത്ത; നമ്മുടെ സ്വത്വത്തെ അടയാളപ്പെടുത്തുന്ന - സ്വയം അറിയാതെ ഓർമ്മയുടെ എഴുത്തോലയിൽ നാം എഴുതിയ ബാല്യത്തിലെ ഓർമ്മയുടെ ഹേമന്ദവും ശൈത്യവും യൗവനത്തിലും വാർദ്ധക്യത്തിലും നമ്മെ ആലിംഗനം ചെയ്യുന്നതുകൊണ്ടാണ്. നമ്മുടേത് മാത്രമായ ആ ബാല്യത്തിലേക്കാണ് ഈ ഓർമ്മ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അത് നമ്മുടെ ആത്മാവിലേക്ക് ആഗീരണം ചെയ്യുന്ന തരത്തിലുള്ളവയുമായിരുന്നു. 
    ആദ്യ പ്രണയം - ഇഴഞ്ഞുനീങ്ങുന്ന പാമ്പ് - ഒരു ഗോതമ്പ് മാണിയുടെ മുകളിൽ കയറുന്ന ഉറുമ്പ് - തൊട്ടിയിൽ നിന്ന് തീറ്റയെടുക്കുന്ന പന്നി - വളഞ്ഞ കാലുകളുമായി ചാടി പോകുന്ന തവള - ചിലന്തി വല - കലപ്പകൊണ്ട് ഉഴുതുമറിച്ച മണ്ണ് - ഉപേക്ഷിക്കപ്പെട്ട കിളിക്കൂട് - പീച്ച് മരത്തിൻ്റെ തടിയിലൂടെ കണ്ണീർ പോലെ ഒഴുകിവരുന്ന കറ - മണ്ണിൽ പറ്റിവളരുന്ന ചെടികളിൽ തിളങ്ങുന്ന മഞ്ഞിൻ കണങ്ങൾ - അല്ലെങ്കിൽ കരകവിഞ്ഞൊഴുകുന്ന  ഒരു പുഴ -ഇവയിലേതെങ്കിലും നമ്മുടെ ബാല്യത്തിൽ നമ്മെ അത്ഭുതപ്പെടുത്തിയ കാഴ്ചകൾ ആണ്. ഇപ്പോൾ അവ ഒരു നൂറ് തവണ നാം കണ്ടെന്നാലും  ബാല്യത്തിൽ അവ കണ്ട് നമ്മുടെ കണ്ണ് തിളങ്ങിയതിനോളമാവില്ല. ഇപ്പോൾ ഈ യൗവനത്തിലും/ വാർദ്ധക്യത്തിലും ഓർക്കാൻ സാധിച്ചത് ഈ ഓർമ്മ  കുറിപ്പ് വായിച്ചതുകൊണ്ടാണ്. ആ ബാല്യം ഇന്നും എൻ്റെ ഉള്ളിലുണ്ട്. അതിൽ നമ്മളിൽ പലരും കുരുത്തക്കേടിൻ്റെ കിഴങ്ങാണ്. മധുരമുള്ള ഓർമ്മയുടെ ഒരു തേങ്ങാപ്പൂളാണ്.....

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...