Thursday, January 27, 2022

നീലച്ചടയൻ - അഖിൽ.കെ



    ടക്കൻ  പെരുമയുടെ തെയ്യങ്ങളും ആഘോഷരാവുകളും ഉറഞ്ഞാടുന്ന ജീവിതത്തിൻറെ കഠിന വ്യഥകളും അനാവണം ചെയ്ത് നമ്മെ മറ്റാരും കാണാത്ത കാണാവഴികളിലേക്ക് കൂട്ടികൊണ്ടുപോകുകയാണ് അഖിൽ കെ എഴുതിയ നീലച്ചടയൻ എന്ന കഥയിലൂടെ. ചെക്കിപ്പൂത്തണ്ട എന്ന ആദ്യ കഥയിൽ തെയ്യവും കെട്ടിയാടുന്ന ആളുകളുടെ ജീവിതവുമാണ് പറയുന്നത്. ദൈവം എന്ന വാക്കിൽ നിന്നാണ് തെയ്യം എന്ന വാക്കിൻ്റെ ഉൽപ്പത്തി എന്നാണ് ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തമിഴിലെ തെയ്‌വം എന്ന രൂപമാണ് തെയ്യമായ് മാറിയത്. 

        പ്രാചീന കാലത്തെ സാമൂഹിക ജീവിതത്തിൻ്റെ പ്രതിഫലങ്ങളായിരുന്ന നാടൻ കലകളൊക്കെയും ആചാരാനുഷ്ടാനവുമായോ ആരാധനയുടെ ഭാഗമായോ ആണ് മനുഷ്യർക്കിടയിൽ പ്രതിഷ്ഠിക്കപ്പെട്ടത്. അങ്ങനെ നാടൻ കലകളൊക്കെയും അടിച്ചമർത്തപ്പെടുന്ന മനുഷ്യൻ്റെയും അധഃസ്ഥിതൻ്റെയും  ആത്മപ്രകാശനത്തിനുമുള്ള ഉപാധിയായി മാറ്റപ്പെട്ടു. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണവും മനോഹരവുമായ മുഖത്തെഴുത്തും രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്നതോടെ തെയ്യം ഉറഞ്ഞുനിൽക്കും. അതുകൊണ്ട് കൂടി ഈ ആചാരം ബ്രാഹ്മണരുടെ കയ്യിൽ അകപ്പെട്ടു പോയില്ല. പക്ഷേ ഇവിടെ നിയമത്തിൻ്റെ കുരുക്കിൽ പെട്ടുപോകുന്നു. അല്ലെങ്കിൽ ആളെ അടിയ്ക്കുന്നതിന് പകരം വല്ല കരിക്കല്ലിനെയോ മരത്തിനേയോ തല്ലുന്ന രീതിയിൽ രൂപമാറ്റം വരുത്തിയാൽ മതിയെന്ന് പറയുന്നിടത് ഒരു ജനതയുടെ ഉള്ള് ചിലമ്പുന്നത് കേൾക്കാം;കാലൊന്ന് ഉറച്ച് ചവിട്ടിയാൽ കാൽച്ചിലമ്പ് ചിലംമ്പണപോലെ...

         നരനായാട്ടും നീലച്ചടയനും വായനക്കാരന് പുതിയൊരു വായനാനുഭവമായിരിക്കും നൽകുന്നത്. നരനായാട്ട് ഒരു ത്രില്ലറാണ്. തീർത്തും ഇരുട്ടിനെ പിൻപറ്റി മാത്രം കാണാൻ പറ്റുന്ന അല്ലെങ്കിൽ വായിക്കാൻ പറ്റുന്ന ഒന്ന്. അതിന് മുഖത്തെഴുത്ത് നടത്തിയത്  പകയുടെയും പ്രതികാരത്തിൻ്റെയും ചായം കൊണ്ടാണ്. അതുകൊണ്ടുതന്നെ വല്ലാത്തൊരു പ്രതികാരത്തിൻ്റെ ഉന്മാദം നിറഞ്ഞാടുന്നത് മൂങ്ങയുടെ കണ്ണുളിലൂടെന്നപോലെ നമുക്ക് കാണാൻ സാധിക്കും. ലഹരിക്ക് അടിമപ്പെട്ട് തലച്ചോറിൽ അടയാളപ്പെടുത്തിയ രക്സ്തബന്ധങ്ങളെപോലും തിരിച്ചറിയാതെ സഹോദരിയെ ഭോഗിക്കാൻ നടക്കുന്ന ഒരു മനുഷ്യമൃഗത്തെ നീലച്ചടയനിൽ നമുക്ക് കാണാം. അവൻ എന്ത് കോലമായിരിക്കും മുഖത്ത് വരച്ചിരിക്കുക...

         ഓരോ കഥകളും അതിമനോഹരമാണ്. വായിച്ചുകഴിഞ്ഞും കഥയും കഥാപാത്രങ്ങളും വായനക്കാരിൽ അവശേഷിക്കുമ്പോഴാണല്ലോ ഒരു എഴുത്തുകാരൻ പൂർണമായും വിജയിക്കുന്നത്. അങ്ങനെ മനസ്സിൽ ചിലന്തി കെട്ടിയ കഥാപാത്രങ്ങളാണ് പെരുമലയൻ,ഗഗൻ,അനിത,കുപ്പി,ഋതു....അങ്ങനെ ഓരോ കഥാപാത്രങ്ങളേയും ഉള്ളിൽ അങ്ങനേ അവശേഷിപ്പിക്കാൻ എഴുത്തുകാരൻ  കഴിഞ്ഞു.മനോഹരമായ ഒരുപിടി കഥകൾ...!

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...