Friday, May 28, 2021

അംബേദ്ക്കർ - ദലിത് ബന്ധു

അംബേദ്ക്കറിനെ ഒരു പഠന വിഷയം എന്ന നിലയിൽ ദലിത് ബന്ധു എല്ലാ തുറകളിൽ നിന്നും നോക്കികാണുന്നതാണ് ഈ ഗ്രന്ഥം. അത്തരത്തിൽ ഇത് സമ്പൂർണവും ആധികാരികവുമായ പഠനം എന്ന നിലക്ക് അംബേദ്ക്കറിൻ്റെ ജീവിതത്തിലൂടെ അതാതിൻ്റെ പശ്ചാത്തലത്തിൽ പഠിക്കുവാൻ - ഇത് വായിക്കുന്ന ഏതൊരാൾക്കും സാധിക്കും. ഈ പഠനം അംബേദ്ക്കറിനോട് നീതികാട്ടുന്നു എന്ന കാര്യത്തിൽ എനിക്ക് എതിരഭിപ്രായം ഇല്ല. അംബേദ്ക്കറിനെ അതിൻ്റെ തനിമയിൽ നിന്നുകൊണ്ടുതന്നെ ഇന്ന് നാം അംബേദ്ക്കറിനെ അറിയേണ്ടുന്നതിൻ്റെ ആവശ്യകതയെ ലളിതമായി ദലിത് ബന്ധു വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ആ വിശദീകരണത്തിൻ്റെ ഫലം എന്ന നിലക്ക് ഗാന്ധിയും നെഹ്‌റുവും വേണ്ടുവോളം വിമർശനങ്ങൾ നേരിടുകയും ചെയ്യുന്നുണ്ട്. ദലിത് ബന്ധു അംബേദ്ക്കറിനെ രാജാറാം മോഹൻ റോയിയോടോ ദയാനന്ദ സരസ്വതിയോടോ വിവേകാന്ദനോടോ ഉപമിക്കാൻ തയ്യാറാകുന്നില്ല. അംബേദ്ക്കർ കൂട്ടിവായിക്കാൻ കഴിയാത്തത്രതന്നെ ഉയർന്ന കാഴ്ചപ്പാടുള്ള ആളായിരുന്നെന്ന് ദലിത് ബന്ധു ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 ഭാരതത്തിലെ ദളിത് ജനതയുടെ ഭാവിയെപ്പറ്റി ആശങ്കപ്പെട്ടിരുന്ന അംബേദ്ക്കർ ആർ.എസ്.എസിനേയും പ്രചാരകനായ ഗുരുജി ഗോൾവാക്കറെയും ഹെഡ്ഗേവാറിനെയും ഗാന്ധിയെയും നെഹ്‌റുവിനേയും
 ജിന്നയെയും എതിർക്കുന്നത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദളിത് വർഗത്തിന് വേണ്ടിയാണ്. മികച്ച രീതിയിലുള്ള അവതരണത്തിലുപരി അംബേദ്ക്കറോടുള്ള അമിത ആരാധനയിൽ ദലിത് ബന്ധു ഇതിൽ ആരേയും പ്രതികാര ബുദ്ധിയോടെ വിമർശിക്കുന്നില്ല. തികച്ചും ന്യായമായതും ആശയത്തിൻ്റെ പിൻബലത്തോടുമുള്ള വിമർശനങ്ങളെ പിൻപറ്റിയുള്ളതാണ് ഇതിലെ വിമർശനങ്ങളൊക്കെയും. അംബേദ്ക്കറുടെ കാലത്തേക്കാളും രൂക്ഷമായ ദളിത് വിരുദ്ധ ചിന്താഗതിയാണ്  ഇന്നത്തെ ഭാരതം അഭിമുഖികരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അംബേദ്ക്കറെപ്പോലുള്ള കരുത്തനായ ഒരു നേതാവിൻ്റെ അഭാവമാണ് ഇന്നത്തെ ഇന്ത്യയിലെ ദളിത് മുന്നേറ്റം പരാജയപ്പെടാൻ കാരണമാകുന്നതെന്നും ധനഞ്ജയ് കീറിൻ്റെ ഗ്രന്ഥത്തിൽ പറയുന്നപോലെ അനേകം കൊച്ച് അംബേദ്‌ക്കറുകൾ ഇനിയും ഉണ്ടാകണമെന്നും അദ്ദേഹം ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിൻ്റെ വ്യക്തമായ സാധ്യതയെ ഉദാഹരിക്കുന്ന ധാരാളം തെളിവുകളും അദ്ദേഹം ഇതിൽ നിരത്തുന്നുണ്ട്.

  1891 ഏപ്രിൽ 14 ലാം തീയ്യതി മഹാരാഷ്ട്രയിലെ രത്നഗിരി ഡിസ്ട്രിക്കിലെ ഒരു കൊച്ചുപട്ടണമായ മന്ദർഗഡിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയുള്ള അമ്പവാഡി എന്ന സ്ഥലത്താണ് അംബേദ്ക്കർ ജനിക്കുന്നത്. ഭീമാഭായി എന്ന അമ്മയുടെ പേരിൽ നിന്ന് ഭീം ഉം റാംജി സാക്‌പാൽ എന്ന പിതാവിൻ്റെ പേരിൽ നിന്ന് റാംജി യും അമ്പാവാഡിക്കാരൻ അഥവാ അംബേദ്ക്കർ എന്നത് കൂട്ടിച്ചേർത്ത് ഭീംറാവു റാംജി അംബേദ്‌കർ എന്ന് പേര് ചേർത്തത് പ്രൈമറി സ്കൂൾ അദ്ധ്യാപകനാണ്. അദ്ദേഹം ഒരു മഹർ ജാതിക്കാരൻ ആയിരുന്നു( മഹർ രാഷ്ട്രം ആണ് മഹാരാഷ്ട്ര ). ഒരു താഴ്ന്ന ജാതിക്കാരൻ ആയതിനാൽ അംബേദ്ക്കറുടെ വിദ്യാർത്ഥി ജീവിതം ദുരിതപൂർണ്ണമായിരുന്നു. സതീർത്ഥ്യർക്കൊപ്പം ഇരിക്കാൻ അനുവാദം ഇല്ലാത്തതിനാൽ ചാക്കുമായി ആണ് അംബേദ്ക്കർ ക്ലാസ്സിൽ പോയിരുന്നത്. പാഠപുസ്തകങ്ങൾക്ക് ഉപരിയായി കൈയ്യിൽകിട്ടുന്നതെന്തും വായിക്കാൻ ആ ബാലൻ തീരുമാനിച്ചതിനുപിന്നിൽ ജാതിയപരമായ വേർതിരുവുകൾ വിദ്യാഭ്യാസത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്ന ചിന്തയിന്മേലായിരുന്നു. അയിത്ത ജാതിക്കാരൻ എന്ന നിലയിൽ ക്ലാസ്സ് മുറികളിലും അഭ്യസ്ഥവിദ്യൻ എന്ന നിലയിൽ സ്വജാതിക്കാക്കിടയിലും അംബേദ്ക്കർ ഒറ്റപ്പെട്ടു. എന്നാൽ ഇതൊന്നും അംബേദ്ക്കർ എന്ന വിദ്യാർത്ഥിയെ തളർത്തിയില്ലെന്ന് മാത്രമല്ല കൂടുതൽ കരുത്തനാക്കുക മാത്രമേ ചെയ്തുള്ളു. പ്രശസ്തമാം വിധം അംബേദ്‌കർ മെട്രിക്കുലേഷൻ പാസ്സായി. അംബേദ്ക്കറെ അനുമോദിക്കാൻ സമുദായം മുന്നോട്ടുവന്നു. സാമൂഹിക പരിഷ്ക്കർത്താവായ എസ്.കെ ബോളിൻ്റെ അധ്യക്ഷതയിൽ ഡോ. കെലുസ്ക്കർ എഴുതിയ '' ഗൗതമബുദ്ധൻറെ ജീവിതം '' എന്ന ഗ്രന്ഥം അദ്ദേഹം അംബേദ്ക്കറിന് സമ്മാനിച്ചു. പിന്നീട ലക്ഷക്കണക്കിന് അനുയായികളെ സാക്ഷിനിർത്തി അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ചതിലും, '' ഞാൻ ഒരു ദളിതനായ് ജനിച്ചു,ഒരിക്കലും ഞാൻ ഒരു ദളിതനായ് മരിക്കുകയില്ല '' എന്ന പറഞ്ഞതിനും ചൂണ്ടുപലക ആയത് ഗൗതമബുദ്ധൻറെ ജീവിതം എന്ന ഗ്രന്ഥം ആണ്. 

     ഗാന്ധിയെ ഈ ഗ്രന്ഥത്തിൽ പരക്കെ വിമർശിക്കുന്നുണ്ട്;അതും കൃത്യമായ തെളിവുകളോട് കൂടിത്തന്നെ. അംബേദ്ക്കർ ഇന്ത്യയിലെ ഭൂരിപക്ഷം അടിസ്ഥാന വർഗ്ഗങ്ങളുടെയും മത ന്യുനപക്ഷങ്ങളുടെയും സ്ത്രീകളുടെയും വിമോചന പ്രസ്ഥാനങ്ങളുടെയും മുന്നണി നേതാവായിരുന്നെങ്കിൽ,
ഗാന്ധി ഇവിടുത്തെ ന്യുനപക്ഷങ്ങളുടെ അഭിഭാഷകനും ബ്രഹ്മണിസത്തിൻ്റെ വക്താവും - സംരക്ഷകനുമായിരുന്നു. '' അയിത്ത ജാതിക്കാർക്ക് വേണ്ടി ഗാന്ധി എന്ത് ചെയ്തു '' എന്ന പുസ്തകത്തിൽ അംബേദ്ക്കർ ഗാന്ധിയെ വിശേഷിപ്പിച്ചത് '' അയിത്ത ജാതിക്കാരുടെ മുഖ്യശത്രു '' എന്നാണ്. അംബേദ്ക്കർക്ക് എന്നും ( ഇന്നും ) മൗലികമായ ആശയങ്ങൾ ഉണ്ടായിരുന്നു. അത് തൻ്റെ അനേകം ഗ്രന്ഥങ്ങളിലൂടെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട്കൂടി അംബേദ്ക്കർ എന്ന മനുഷ്യൻ ആര്യനിസത്തിനും മാത്രമല്ല ഹിന്ദു മതത്തിനും ബ്രഹ്മണിസത്തിനും സനാതന ഗാന്ധിയുടെ എല്ലാ ചപ്പടാച്ചികളെയും വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ക്യാബിനറ്റ് നിയമ മാത്രിയായിരുന്ന അദ്ദേഹം രാജിവെച്ചിട്ടുകൂടി രാജിയുടെ കാര്യം വിശദീകരിക്കാൻ പാർലമെൻറിൽ അനുവദിക്കാത്തത്രയും അംബേദ്ക്കരോടുള്ള എതിർപ്പ് നീണ്ടു. 

   ഒരു തരത്തിൽ വളരെ വിശാലമായിത്തന്നെ നമുക്ക് ഡോ. അംബേദ്ക്കറിനെ ദലിത് ബന്ധു ഇതിൽ കാണിച്ചുതരുന്നു. എത്രതന്നെ നാം വിശാലമായ് കാണാൻ ശ്രമിക്കുന്നുവോ അത്രതന്നെ വിശാലമായ് അംബേദ്ക്കർ നമുക്കുമുന്നിൽ ഉണ്ട്. മികച്ച ഒരു പഠനമാണ് ഈ പുസ്‌തകം...! 

  

Friday, May 21, 2021

പോയട്രി കില്ലർ - ശ്രീപാർവ്വതി

  ശ്രീപാർവ്വതി എഴുതിയ പോയട്രി കില്ലർ വായിച്ചു. വായിച്ചു പഴകിയ കുറ്റാന്വേക്ഷണ രീതിയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു എഴുത്തു കലാസൃഷ്ട്ടി. എഴുത്തുകാരെ മാത്രം തേടിയെത്തുന്ന ഒരു കൊലയാളി. ആ മരണങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് അതിൻ്റെ കാരണഭൂതനായ ആളെ അന്വേഷിക്കുന്ന എസ്. പി ഡെറിക് ജോൺ. ജില്ലയുടെ സുരക്ഷാ ചുമതലയുള്ളയാൾ. കൊച്ചിയിലെ ആഘോഷരാവുകളിൽ കത്തിച്ചാരമാകാറുള്ള പപ്പാഞ്ഞിയുടെ ചിത്രം പതിച്ച ഒരു കാർഡ്, അതിൽ ഇംഗ്ലീഷ് കവിതയിലെ കുറച്ച്  വരികൾ. ആ കവിതാ ശകലത്തിലെ സാഹിത്യം അയാൾക്ക് അപരിചിതമായിരുന്നു. വരികളിൽ നിന്നും അയാളുടെ മനസ്സ് വിട്ടുപോകാനാകാത്തത്ര ആഴത്തിൽ വീണുപോയിരുന്നു. ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ അടുത്ത് നടന്ന ഒരു ആത്മഹത്യ കൊലപാതകമാണെന്ന് കണ്ടെത്തെന്നപോലെ  അയാൾ ഡെറിക്കിനോട് വെളിപ്പെടുത്തുന്നു. പക എന്നത് എത്രയോ വന്യമായ ഒന്നാണെന്ന് ഈ നോവൽ പറയാതെ പറഞ്ഞുവെയ്ക്കുന്നുണ്ട്.

  അടുത്ത് സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങൾ ഒരു വെല്ലുവിളിയെന്നോണം ഓരോ ക്രൈം സീനിലും കവിതയിലും സൂചിപ്പിക്കുന്നു. ചിത്രങ്ങളെടുത്ത്‌ നഗ്‌നമായി അവശേഷിപ്പിക്കുന്ന ഓരോ വിക്ടറ്റീമുകളും ക്രൈം സീൻ തീവ്രത കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. മനോഹരമായ കവിതയിലെ വരികൾ, അതിനിടയിലെ മരണത്തിൻ്റെ നിശബ്ദത - ഗന്ധം ഇവയൊക്കെ കൂടുതൽ ആസ്വാദനാലോകം സൃഷ്ട്ടിക്കും. ഡെറിക് എന്ന സമർത്ഥനായ ഉദ്യോഗസ്ഥനെ നോവലിൽ ശ്രീപാർവ്വതി കാണിച്ച് തരുന്നത് ഒരേസമയം രണ്ടുസ്ത്രീകൾക്കിടയിൽ സമർത്ഥമായി ഭർത്താവും കാമുകനുമാകുന്ന ആളായിട്ടാണ്. ഈ നോവൽ ചുവടുറപ്പിച്ചിരിക്കുന്നത് ഒരു പ്രഹേളികയിൽ നിന്നുകൊണ്ട് മാത്രമല്ല. അഭിമുഖം-ചോദ്യം-പത്രസമ്മേളനം-അന്വേഷണ റിപ്പോർട്ടുകൾ തുടങ്ങി പല രൂപത്തിലാണ്. കാരണം ഇതിലെ ഡെറിക് എന്ന ഉദ്യോഗസ്ഥനെ ശ്രീപാർവ്വതി അമാനുഷി പരിവേഷമുള്ള  ഒരുമനുഷ്യനായ് ജീവൻ കൊടുക്കുകയോ ചിത്രീകരിക്കുകയോ ചെയ്യുന്നില്ല. ഓരോ കൊലപാതങ്ങൾ നടക്കുമ്പോഴും അയാൾ മൗനംകൊണ്ട് പരാജയം സമ്മതിക്കുന്നുണ്ട്. ആ പരാജയത്താൽ മനസ്സുതകർന്ന ഡെറിക് എത്രയോ തവണ മായയിൽ അഭയം പ്രാപിക്കുന്നുണ്ട്. അവളുടെ തലോടലിലൂടെയും വാക്കുകളിലൂടേയും  അയാൾ ആശ്വാസം കണ്ടെത്തുന്നുണ്ട്. ഇരുസ്ത്രീകൾക്കുമിടയിൽ അയാൾ അവരവരുടേതായ പുരുഷൻ ആകുന്നുണ്ട്. അത്തരത്തിൽ ഡെറിക് എന്ന കഥാപാത്രത്തെ വായനക്കാർക്കൊപ്പം നിർത്താൻ ശ്രീ പാർവ്വതിക്ക് കഴിഞ്ഞു;തീർത്തും വ്യത്യസ്തനായ ഒരാളായ്‌...!

   ഇതിലെ അന്വേഷണങ്ങൾ കൃത്യമായ പാറ്റേണിലാണ്. ഫോറൻസിക്ക് സർജൻ്റെ നിർദേശങ്ങളും കണ്ടെത്തിയ തെളിവുകളും കഥയെ ഒരു പ്രത്യേക തലത്തിലാണ് കൊണ്ടുപോകുന്നത്. അതിനാൽ തന്നെ കഥക്കൊപ്പം മാത്രം വായനക്കാർ സഞ്ചരിക്കുന്നു, അല്ലെങ്കിൽ കഥയ്‌ക്കൊപ്പം മാത്രമേ സഞ്ചരിക്കാൻ നമുക്ക് പറ്റുന്നുള്ളു. വായനക്കാർക്ക് ഒരു പടി മേലെ കടന്ന് ചിന്തിക്കാൻ പറ്റാത്ത തരത്തിൽ സൂഷ്മമായും മികവുറ്റ തരത്തിലും രചന നടത്തിയിരിക്കുന്നു. അവസാനം വരേയും നിർത്താതെ ഉദ്വേഗ ഭരിതമായി വായനക്കാർ വായിക്കും. 

    ഈ നോവൽ വായിച്ച് നിങ്ങൾ എത്ര ദൂരം താണ്ടിയാലും ഇത് നിങ്ങളെ പിന്തുടരും,തീർച്ച...!

Wednesday, May 19, 2021

നാടൻ പ്രേമം - എസ്.കെ പൊറ്റെക്കാട്

റാം c/o ആനന്ദി വായിച്ച് മനസ്സ് ചെന്നൈ നഗരത്തിന് നടുവിൽ നിൽക്കുമ്പോഴാണ് ഞാൻ നാടൻ പ്രേമം വായിക്കാൻ കൈയ്യിലെടുക്കുന്നത്. നഗരത്തിൽ നിന്ന് മനസ്സ് ഗ്രാമത്തിലേക്ക് പറിച്ചുനടുന്നത് അത്ര എളുപ്പമാകില്ലെന്ന് കരുതി രണ്ടുപേജ് വായിച്ചവസാനിപ്പിക്കാമെന്ന് കരുതിയാണ് നോവൽ കൈയ്യിലെടുത്ത്. ഒടുവിൽ ഒറ്റയിരിപ്പിനു വായിച്ചവസാനിപ്പിച്ചു. എസ്.കെ പൊറ്റെക്കാട് നാടൻ പ്രേമം എഴുതുന്നത് ബോംബയിൽ വെച്ചാണ്. മറുനാട്ടിൽ വെച്ച്  ഗ്രാമപച്ചയുണർത്തുന്ന തരത്തിൽ ഇത്തരമൊരു നോവൽ എഴുതണമെങ്കിൽ എസ്.കെ പൊറ്റെക്കാട് അത്രകണ്ട് മുക്കം ഗ്രാമവും അതിൻ്റെതന്നെ ഇടവഴികളും കണ്ട് സുപരിചിതനായിരിക്കണം. 

   മാംസ നിബദ്ധമായ രാഗത്തെപ്പറ്റി നിഗൂഢമായി സ്വപനം കാണാനും സാങ്കൽപ്പിക രതി അനുഭവിക്കാനുമായിട്ടായിരിക്കാം ഒരുകാലഘട്ടത്തിലെ മുതിർന്നവർ നാടൻ പ്രേമത്തിനുവേണ്ടി നിശബ്ദ കലഹങ്ങൾ ഉണ്ടാക്കിയത്. ചിലർ ഒന്നിൽകൂടുതൽ തവണ വായിച്ച് മനഃപാഠമാക്കിയതായും പറയുന്നുണ്ട്. എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ് ഗ്രാമവും പുഴയും മനുഷ്യരും എസ്.കെ പൊറ്റെക്കാട് വരച്ച് കാട്ടുന്നത് വായനക്കാരുടെ ഓർമ്മകളുടെ ചുവരുകളിലാണ്. അതുകൊണ്ട് വായിച്ചവസാനിപ്പിച്ചതിന് ശേഷവും അത് മായാതെ വായനക്കാരുടെ മനസ്സിൽ നിലനിൽക്കുന്നത്.

 

 നാട്ടിൻപുറം ...! നാഗരികതയുടെ രസനാസ്‌പർശമേൽക്കാത്ത നാട്ടിൻപുറം. അവിടുത്തുകാർ നിരക്ഷരരാണ്. ഏതൊരു ഗ്രാമീണനോട് ചോദിച്ചാലും കരിവരൻ കരിമ്പാറ ആയ കഥപറയും,ഇരുവഴിഞ്ഞി പ്രേമംമൂത്ത് കര കവിഞ്ഞ കഥ പറയും ഇങ്ങനെ അവർക്കുമുണ്ടൊരു സാഹിത്യം. അത് ഇക്കോരൻ്റെ പാട്ടിലൂടെ നമുക്കത് കേൾക്കാം. പഴങ്കഥകളും യക്ഷിക്കഥകളും പൊടിപ്പും തൊങ്ങലും ചേർന്ന പല ഇതിഹാസ കഥകളും പലേ ഗാനങ്ങളും ശാലീനമായ ഈ നാടൻ സാഹിത്യത്തിൽ ഉണ്ട്. അവിടുത്തെ കുന്നിനും തോടിനും അരുവിക്കും കായലിനും കടവിനും അവരുടേതായ പ്രേമ കഥകൾ പറയാനുമുണ്ട്. അങ്ങനെ ആ ഗ്രാമത്തിനോട് കുയിൽ വന്ന് മഴവന്ന് ഉഴുത് വിത്ത് വിതക്കാൻ കാലമായെന്ന് അറിയിക്കും.

   ഈ ഗ്രാമത്തിലേക്കാണ് രവീന്ദ്രൻ സുഖവാസത്തിന് എത്തുന്നത്;കോഴിക്കോട് പട്ടണം വിട്ട്. ഈ ഗൂഢമായ ഒഴിവുതാമസം കണ്ടെത്തുന്നവർക്ക് മോറിസ് കാർ സമ്മാനം എന്ന കുറിപ്പ് സുഹൃത്തുക്കൾക്കയച്ചിട്ടാണ് അയാൾ ഇവിടേക്ക് വരുന്നത്. സ്വന്തമായ് ഈർച്ച കമ്പനികളും നെയ്ത്തുശാലകളും വമ്പിച്ചതോതിൽ മരക്കച്ചവടവും നടത്തുന്ന ആളാണ് രവീന്ദ്രൻ. രവിയുടെ കഥാനായിക മാളുവും പിന്നീട് മാളുവിനെ വിവാഹം കഴിക്കുന്ന ഇക്കോരനുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഇക്കോരൻ്റെ പേരുകേൾക്കാത്തവരായ് മുക്കം പ്രദേശത്ത് ആരുംതന്നെയില്ല. ഇരുനിറത്തിൽ ആരോഗ്യദൃഢമായ് പൊക്കം കുറഞ്ഞ ശരീരം.സാദാ പ്രസന്നമായ മുഖം. ഒരു പരുക്കൻ തോർത്ത് മുണ്ട് നിത്യാവസ്‌ത്രം. അവൻ വെറ്റില മുറുക്കില്ല,ബീഡി വലിക്കില്ല,ചായ കുടിക്കില്ല. പക്ഷെ ആപൽക്കരമായ ഒന്നുണ്ട്;ഇക്കോരൻ്റെ വാക്കുകളിൽ പറഞ്ഞാൽ ചെറിയൊരു കുടിയാനും വലിയൊരു കുടിയനുമാണ്.

   പതിനൊന്ന് സംവത്സരങ്ങൾക്കിപ്പുറം മുക്കത്തെ നെൽവയലുകൾ ഇരുപത്തിരണ്ട്‍ കൊയ്ത്തുകാലം പിന്നെയും കണ്ടു. ഇരുവഴിഞ്ഞി പുഴയിലൂടെ എത്രയോ മലവെള്ളം ഒഴുകിപ്പോയി. ഇരുവഴിഞ്ഞി പുഴയിൽ നിന്ന് ഏഴ് ഫർലോങ് ദൂരെയായി ഒരു ജീർണിച്ച ക്ഷേത്രം കാണാം. അവിടെ മാളു ഇക്കോരനോട് അവളുടെ ജീവനും ജീവിതത്തേയും പറ്റിപറയും. എട്ട് വർഷങ്ങൾക്കിപ്പുറം അവരുടെ പ്രണയം നട്ടതിൽ പിന്നെ തിരിഞ്ഞു നോക്കാത്തതിൽ പേരുപോലും അറിയാതെ വളർന്ന് പുഷ്പ്പിച്ച കാട്ടുചെടികളുടെ പൂർവ സ്മരണകളെ കാണാം;അതിൻ്റെ പേരാണ് നാടൻ പ്രേമം...   

 

Monday, May 17, 2021

റാം c/o ആനന്ദി - അഖിൽ പി ധർമ്മജൻ

 

റാം c/o ആനന്ദി വായിച്ചു. ഒരു സിനിമ കണ്ടിറങ്ങിയ അനുഭൂതി ആണ് ഇത് വായിച്ചപ്പോൾ കിട്ടിയത്.    നല്ല ഒഴുക്കോടുകൂടിയുള്ള എഴുത്ത്. അതുകൊണ്ടുതന്നെ വളരെപ്പെട്ടന്ന് വായിച്ചുതീർക്കാൻ സാധിക്കും. റാമിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. റാം ചെന്നൈ റെയിവേ സ്റ്റേഷനിൽ വന്നിറങ്ങുന്നതുമുതൽ വായനക്കാരും ചെന്നൈ നഗരത്തിൻ്റെ തിരക്കുപിച്ച ജീവിതത്തിലേക്ക് ഇറങ്ങുന്നതും ഒരുപോലെയാണ്.

 റാം സിനിമയേപ്പറ്റി പഠിക്കാനാണ് ചെന്നൈയിൽ എത്തുന്നത് അവിടെ ബിനീഷിനൊപ്പം ഒരു അപ്പാർട്മെന്റിൽ താമസിക്കുന്നു. ഒരു ഘട്ടം കഴിയുമ്പോൾ കഥ റാമിലേക്കും വെട്രിയിലേക്കും രേഷ്മയിലേക്കും പാട്ടിയിലേക്കും ആനന്ദിയിലേക്കും ചുരുങ്ങുന്നതായ് കാണാൻ സാധിക്കും. അതിനിടക്ക് പലരും റാമിൻ്റെ ജീവിതത്തിലേക്ക് വരുന്നുണ്ട്. ചെന്നൈ ജീവിതവും അവിടുത്തെ തിരക്കുപിടിച്ച ജീവിതതിനുമിടയിൽ നമ്മൾ അറിയാതെ ഇവരെ ഇഷ്ട്ടപ്പെട്ടുതുടങ്ങും. അത്രകണ്ട് വായനക്കാരൻറെ മനസ്സ് ഈ നോവലിലേക്ക് വലിച്ചടുപ്പിക്കാൻ അഖിൽ പി ധർമ്മജൻ എന്ന എഴുത്തുകാരനെക്കൊണ്ട് സാധിച്ചു. ആനന്ദി എന്ന കഥാപാത്രത്തിലേക്ക് ജനിക്കുന്ന ദുരൂഹതയുടെ കെട്ടഴിക്കുന്നതാണ് നോവലിൻ്റെ ഇതിവൃത്തം. ഈ നോവൽ ഒരുഘട്ടത്തിലും വായനക്കാരനു അലോസരമുണ്ടക്കില്ല. നിങ്ങളീനോവൽ ആസ്വദിക്കുകതന്നെ ചെയ്യും. നിങ്ങളും ആനന്ദിയുടെ ജീവിതം വായിക്കണം. തിരികെ ഒന്നും പ്രതീക്ഷിക്കാത്ത സൗഹൃദങ്ങൾ ആണ് ഈ നോവലിനെ  ഇഴപിരിയാതെ നിലനിർത്തുന്നത്; അതിനപ്പുറം കുറേ അനുഭവങ്ങളും. ഇപ്പോൾ തന്നെ ആലപ്പി ചെന്നൈഎക് സ്പ്രെസ്സ് പിടിച്ചോ.... ചെന്നൈ ഉങ്കളൈ അൻപുടൽ വരവേൽക്കിറത്...! 

Saturday, May 15, 2021

പെണ്ണും ചെറുക്കനും - ഉണ്ണി ആർ

ഉണ്ണി ആർ എഴുതിയ പെണ്ണും ചെറുക്കനും വായിച്ചു. '' പെണ്ണും ചെറുക്കനും '' മുതൽ '' നടത്തം '' വരെയുള്ള പതിനൊന്ന് കഥകൾ ഉൾച്ചേർന്നതാണ് ഈ കഥ. അന്യൻറെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സമൂഹത്തെ ഉണ്ണി ആർ - പെണ്ണും ചെറുക്കനിലൂടെ കാണിച്ചുതരുന്നത്. അവരുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് മൂന്നാമതൊരാൾ കടന്നുകയറുകയും കണ്ട കാര്യങ്ങൾ അയാൾ അയാളുടെ ഭാര്യയോട് പൊടിപ്പും തൊങ്ങലും കൂട്ടിച്ചേർത്ത് പറയുന്നതുമാണ് കഥ. എന്നാൽ അശ്ലീല പദങ്ങളുടെ ആദിഖ്യം അൽപ്പം കൂടിപ്പോയോ എന്നൊരു ചിന്ത വായനക്കാർക്ക് വന്നുകൂടായ്‌കയില്ല. ഈ കഥയുടെ ആത്മാവ് തന്നെ സ്വകാര്യതയാണ്. അപ്പോൾ അത്തരമൊരു ചിന്ത വെച്ചു പുലർത്തേണ്ടുന്നതിൻ്റെ ആവശ്യകതയും ഉണ്ടാകുന്നില്ല. മിക്കപ്പോഴും സ്വകാര്യത നഷ്ടമാകുന്നത് സ്ത്രീക്കും പുരുഷനുമാണെന്നുള്ളത് നാം ഇവിടെ കണ്ടുമനസ്സിലാക്കുന്നു. വായനക്കാരൻറെ കിളി പറക്കുന്ന കഥകളാണ്‌ ഇതിൽ മിക്കതും. നമുക്കുചുറ്റും നടക്കുന്ന കഥകൾ ആണെന്നത് കൊണ്ട് നാം മുഷിയുകയും ഇല്ല. എന്തെങ്കിലും വായിച്ച് ഉള്ളിൽ എന്തെങ്കിലും പേറുന്നതിനേക്കാൾ ഭയാനകവും താങ്ങാനാകാത്തതും ശൂന്യതയാണെന്ന് ഇത് വായിച്ചപ്പോൾ എനിക്ക് മനസ്സിലായി.ഇങ്ങനെ ജയിൽ മുറികളിൽ നിന്ന് മനുഷ്യരിലേക്ക് നെയ്‌തെടുക്കുന്ന എത്ര കഥകൾ ആണ് ഇതിൽ ഉള്ളത്. ആ കഥകളോരോന്നും വായനക്കാരൻ്റെ മനസ്സിലേക്ക് എട്ടുകാലികൾ വല നെയ്യുന്നപോലെ പിണഞ്ഞുകിടക്കും...


  '' ശബ്ദങ്ങൾ '' എന്ന കഥ ഒരുവാതിലിനപ്പുറത്തേക്കുള്ള കാത്തിരിപ്പാണ്. ഒരു കള്ളൻ പോലീസിനെ പേടിച്ച് ഓടിക്കയറുന്നത്; ആരും ഓടിക്കയറാൻ സാധ്യതയില്ലാത്ത ലൈബ്രറിയിലേക്കാണ്. അവിടെ ഒരു വായനക്കാരനെ കാലങ്ങളായി കാത്തിരിക്കുന്ന ലൈബ്രേറിയനും കഥക്കുള്ളിലെ കാര്യമാത്ര പ്രസ്കതി അത്രതന്നെ  തീവ്രതയോടുകൂടി വായനാർക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. പക്ഷെ ആ വാതിൽ ആരും മുട്ടുന്നില്ല...! കുറ്റകൃത്യം നേരിൽ കണ്ടിട്ടും അവിടെ കണ്ണുകളല്ല തെളിവുകൾ ആണ് വേണ്ടതെന്ന് '' കോടതി പറയുന്നത് '' എന്ന കഥ ആനുകാലിക സാഹചര്യങ്ങളുമായി കൂട്ടിവായ്ക്കാൻ ഉതകുന്നതാണ്. 

   ഒരു ദ്രുവത്തിൽ നിന്ന് കഥപറഞ്ഞു മറ്റൊരു ദ്രുവത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നതിൽ ഉണ്ണി ആർ നു പ്രത്യേക കഴിവുണ്ട്. ഒരു വായനക്കാരനും അലസ്സമായ് ഉണ്ണി ആറിനെ വായിക്കേണ്ടി വരില്ല. കാരണം അത്രതന്നെ ശാന്തമാകാത്ത മനസ്സുകൾ നമുക്ക് ചുറ്റുമുണ്ടെന്ന് '' സുരക്ഷിതനായ മനുഷ്യനിൽ '' നാം കാണും. മനോഹരമായ കുറെ കഥകൾ. ഒടുവിലെ അഭിമുഖം കൃത്യമായ ഉണ്ണി ആറിൻറെ നിലപടുകൾ വ്യക്തമാക്കുണ്ട്. ഇനിയും വായിക്കുവാനുള്ളവർ അഭിമുഖം വായിച്ചിട്ടുവേണം കഥ വായിച്ചുതുടങ്ങാൻ എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഇത് നിങ്ങളിലെ വായനക്കാരനെ ഒരിക്കലും നിരുത്സാഹപ്പെടുത്തില്ല തീർച്ച.....

 

Sunday, May 9, 2021

അനുരാഗത്തിൻ്റെ ദിനങ്ങൾ - വൈക്കം മുഹമ്മദ് ബഷീർ

 ആമുഖമോ വിശദീകരങ്ങളോ ആവശ്യം ഇല്ലാത്ത ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് ബഷീർ. ആ പരിചയത്തിൻ്റെ വിസ്‌തൃതിയിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ വിന്യസിച്ച് കിടപ്പുണ്ട്. പ്രസിദ്ധീകരിക്കാൻ യാതൊരുദ്ദേശവും ഇല്ലാതെ കുത്തിക്കുറിച്ച, തീർത്തും സ്വകാര്യമായ സംഭവങ്ങളാണ് അനുരാഗത്തിൻ്റെ ദിനങ്ങൾ എന്ന ഈ നോവൽ. കുറെ കൊല്ലങ്ങൾക്കുമുൻപ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകളയാൻ തൻ്റെ ബീവി ആയ ഫാബിയ ബഷീറിൻറെ കൈയിൽ കൊടുത്തതാണ് ഈ നോവൽ. എം.എം ബഷീർ , ബഷീറിനെ പറ്റി ഒരു പുസ്‌തകം തയ്യാറാക്കുന്നതിലേക്കായ് മൂപ്പരുടെ വല്ല സാധനങ്ങളും കിട്ടുമോ എന്ന് സന്ദർഭ വശാൽ ഫാബിയയോട് ചോദിക്കുകയും അതിൻ്റെ ഫലമായി ഫാബിയ സൂക്ഷിപ്പിടത്തുനിന്ന് എടുത്തുകൊടുക്കുകയും ചെയ്തതാണ് കാമുകൻ്റെ ഡയറിയും - ഭാർഗവീ നിലയത്തിൻ്റെ സ്ക്രീൻ പ്ലേയും. എം.എം. ബഷീറും എം.ടി.വാസുദേവൻ നായരും എൻ .പി മുഹമ്മദും കാമുകൻ്റെ ഡയറി - അനുരാഗത്തിൻ്റെ ദിനങ്ങൾ എന്നപേരിൽ പ്രസിദ്ധീകരിച്ചു.                 ബഷീർ വായനക്കാരെ തൻ്റെ കത്തുകളിലൂടെയാണ് അനുരാഗത്തിൻ്റെ ദിനങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്നത്. ഇരുവർക്കുമിടയിലെ അനുരാഗത്തിൻ്റെ ഇടയിലേക്ക് അപരിചിതരായ വായനക്കാർ കടന്നുചെല്ലുന്നതിലെ മാന്യതയും സദാചാര ഭംഗവും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ബഷീർ എന്ന അത്ഭുത പ്രതിഭാസത്തെ ഇന്നുവരെ വായനക്കാർ കണ്ടിട്ടുള്ള ഒരുവൻ്റെ കുപ്പായത്തിൽ നിന്ന് വ്യത്യസ്തമായി അനുരാഗത്തിൻ്റെ ദിനങ്ങളിൽ കാണുന്നു. നേരുത്തെ പറഞ്ഞതുപോലെ ഇത് പ്രസിദ്ധികരിക്കുന്നതിലേക്കായ് എഴുതിയതല്ല. പ്രണയദിനങ്ങളുടെ ഓർമ്മയിൽ ചൂടോടെ എന്തെല്ലാമോ കുത്തിക്കുറിക്കുകയാണുണ്ടായത്. അത് അതേ ചൂടോടുകൂടി വായനക്കാരൻ്റെ സിരകളിൽകൂടി ഹൃദയത്തിലേക്കും തലച്ചോറിലേക്കും സർവോപരി സർവ്വ രോമകൂപങ്ങളായിലേക്കും പടർന്നുകയറുന്നു. അതും നിത്യവിസ്മയമായ്...                             അനുരാഗത്തിൻ്റെ ദിനങ്ങളെന്നപേരിൽ കാമുകൻറെ ഡയറി പ്രസിദ്ധീകരിച്ചത് അതിൽ വായനക്കാർ അശ്ലീലത കലർത്തി കാണും എന്ന മുൻധാരണ ഉണ്ടയതുകൊണ്ടാണ്. ഒളിഞ്ഞും തെളിഞ്ഞും നാം ഈ കൃതി നോക്കിയാൽ ഇതിൽ ഒരു ആത്മകഥാംശം ഉള്ളതായ് തോന്നാം;അല്ല എന്ന് പറയാൻ നിരവധി കാരണങ്ങൾ ഉണ്ടെങ്കിൽ തന്നെ. തികച്ചും സത്യസന്ധമായ എഴുത്താണിത്. അതിനാൽ തന്നെ ദുർബലനായ മനസ്സിനുടമയായതും അടങ്ങാത്ത കാമതൃഷ്ണയുള്ളതുമായ ബഷീറിനെ നിങ്ങൾക്ക് ഇതിൽ കാണാൻ സാധിക്കും. അല്ലെങ്കിൽ ബഷീർ ബഷീറിനെ തന്നെ കാണിച്ചുതരുകയാണ്. സാഹിത്യത്തിൽ തൻ്റെതായ സാഹിത്യ ശൈലി സൃഷ്ട്ടിച്ച കഥാസാമ്രാട്ടിന്  ഇതുകൊണ്ട് ഒരു സ്ഥാനവും മഹിമയും നഷ്ട്ടപെടുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഇത് പുതകരൂപത്തിലേക്കുള്ള മാറ്റത്തിന് വിദേയമായത്. 1983 -ൽ ആണ് അനുരാഗത്തിൻ്റെ ദിനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എം.ടി.ആണ് ഈ പേര് നിർദ്ദേശിക്കുന്നതും. എന്നാൽ ഇതിൽ ഭയങ്കരമായ ഒരു കാര്യമായിപ്പോയി എന്ന തോന്നൽ വന്നത് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ്. സരസ്വതീദേവി; ബഷീറിൻ്റെ വിഷാദ മധുര മോഹന കാവ്യം (A sad sweet poem ) 

പ്രേമലേഖനത്തിലെ ബഷീറിൽ നിന്ന് കിട്ടിയ അനശ്വര പ്രേമസങ്കൽപ്പവും അനുരാഗത്തിൻ്റെ ദിനങ്ങളിൽ നിന്ന്കിട്ടിയ രതിവൈകൃതങ്ങളും ബഷീറിൻ്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നില്ല...നിർണയ്‌ക്കുന്നുമില്ല. ചിന്തയും വികാരങ്ങളുമുള്ള പച്ചയായ മനുഷ്യൻ,എല്ലാവരെയും പോലെ. പക്ഷെ ഇവിടെ ആ എല്ലാവരിലേക്കും നമ്മെ കൂട്ടിച്ചേർക്കാൻ സാധിക്കുന്നില്ല.ആ സാധ്യമാകലിൽ  നമ്മിലെ മാന്യതയുടെ മൂടുപടം അഴിഞ്ഞുവീഴും എന്ന ഒറ്റ കാരണം കൊണ്ടാണ്. ഈ കാരണത്താൽ നാം ( കൂടിച്ചേരാത്തവർ ) ഒരു മതിലിനപ്പുറത്തേക്ക് ബഷീറിനെ മാറ്റിനിർത്തി നെറ്റിചുളിക്കും. അതുകൊണ്ടുതന്നെ ബഷീർ പകർത്തി എഴുതാൻ കഴിയാത്ത, മുഖവുര ഒട്ടും വേണ്ടാത്ത എഴുത്തുകാരനായി;അനശ്വരനായ് നിലനിൽക്കുകയും ചെയ്യുന്നു. സ്ത്രീ ശരീരം പ്രതേകിച്ച് മുല-യോനി, കൈയും തലയും പോലെ നോക്കിക്കാണാൻ നിരന്തരം എഴുതുകയും ചെയ്യുന്നുണ്ട്.എന്നാൽ ചിലർക്ക് അങ്ങനെ കാണാൻ സാധിക്കാത്തതുകൊണ്ട് അവർ അശ്ലീനത്തിൻ്റെ വെള്ളെഴുത്ത് കണ്ണട വയ്ക്കുകയും ചെയ്യുന്നു.  അനുരാഗത്തിൻ്റെ ദിനങ്ങൾ ഒരു സംസ്ക്കാര ജീർണതയാണ് എന്ന അഭിപ്രായമുള്ളവർ എൻ എൻ പിള്ളയുടെ ആത്മകഥയായ '' ഞാൻ '' വായിക്കണമെന്ന്


അഭ്യർത്ഥിക്കുന്നു. അതിലെ ഒരു ഭാഗം തുടങ്ങുന്നത് '' എൻ്റെ ആദ്യ ഇണചേരൽ '' എന്ന തലക്കെട്ടോടുകൂടിയാണ്. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും പച്ചയായ ആത്മകഥ എൻ .എൻ പിള്ളയുടെ '' ഞാൻ '' തന്നെയാണ്. ബഷീറിലേക്ക് വന്നാൽ രണ്ടുവർഷം മാത്രം നീണ്ടുനിന്ന പ്രണയത്തിൻറെ വാങ്മയ ചിത്രമാണ് അനുരാഗത്തിൻ്റെ ദിനങ്ങൾ. കത്തുകളിലൂട പ്രണയിച്ചിട്ടുള്ളവർ ഇത് തീർച്ചയായും വായിക്കണം. ജീവിതത്തിൻ്റെ ജീർണതയിലേക് തെളിച്ചുവെച്ച വെളിച്ചമാണ് ബഷീറിൻറെ ഈ കൃതി. എന്റേയും നിങ്ങളുടെയും ജീവിതത്തിൽ രഹസ്യമായി നടന്ന ജീർണതയിലേക്ക് മൂന്നാമതൊരാളെ നാം കടത്തിവിടുമോ. ഞാൻ ഇല്ല. വള്ളത്തോളിൻ്റെ ഒരു ഡയറിയിൽ നിന്ന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്ക്കാരം കിട്ടുന്നതിലേക്കായ് സർദാർ കെ.എം  പണിക്കർക്കയച്ച ഒരു അപേക്ഷ കിട്ടുന്നതിലൂടെ നാം മനസ്സിലാക്കേണ്ടുന്നത് ആ വ്യക്തിയിലേക്കുള്ള മറ്റൊരു കാഴ്ചപ്പാടാണ്. 

   ഒരു വായനക്കാരൻ എന്ന നിലയിൽ പറയട്ടെ അനുരാഗത്തിൻ്റെ ദിനങ്ങൾ ഒരു അത്ഭുതമായ വായനാനുഭവമാണ് നമുക്ക് നൽകുന്നത്. ജീവിതം എത്രമേൽ നിറം പിടിച്ചതാണോ അത്രമേൽ നിറം പിടിപ്പിച്ചാണ് വായനക്കാരിലേക്ക് ഓരോ എഴുത്തും എത്തുന്നത്: ഒരുതരി സത്യസന്ധതയില്ലാതെ. ആത്മതയും ഓർമ്മക്കുറിപ്പും വെള്ള പൂശുന്ന ഈ കാലത്ത് എച്ചുമുവിൻ്റെ '' ഇതെൻറെ രക്തമാണ് ഇതെൻ്റെ മാംസമാണ് എടുത്തുകൊൾക '' എന്നത് വായനക്കാരോട് നീതിപുലർത്തിയ രചനയാണ്. അനുരാഗത്തിൻ്റെ ദിനങ്ങൾ വായിക്കുന്ന ഏതൊരാളും അസ്വസ്ഥനാവില്ല...വായിച്ചുകൊണ്ടിരിക്കെ ചുറ്റുപാടും വീക്ഷിക്കില്ല...വികാര ഭരിതമായ് വരുന്ന ഭാഗങ്ങൾ ആവർത്തിച്ച് വായിക്കില്ല..., പിന്നെയും ഒന്നുകൂടിയുണ്ട് അത് ഒരു കുമ്പസാര രഹസ്യമായി എന്നിൽ മാത്രം അവശേഷിക്കും. അതറിയേണ്ടവർ അനുരാഗത്തിൻ്റെ ദിനങ്ങളിലേക്ക് കടന്നുചെല്ക 


Wednesday, May 5, 2021

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്

 ആനന്ദ് എഴുതിയ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവൽ വായിച്ചു. ലോക ക്ലാസ്സിക്കുകൾ വായിക്കുവാനും ആസ്വദിക്കുവാനും സാംസ്ക്കാരികമായതോ ഭാഷാപരമായതോ ആയ അതിർവരമ്പുകൾ ഒന്നും തന്നെ  ഇപ്പോൾ സാഹിത്യലോകത്തിലില്ല. അത്തരത്തിൽ ലോക  സാഹിത്യത്തിലേക്ക് ഏതൊരു വായനക്കാരനും കടന്ന് ചെല്ലാം, അത്തരത്തിൽ മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ പോന്ന  ഒരു മാജിക്കൽ റിയലിസം ആനന്ദ് എഴുതിയ ഈ നോവലിനുണ്ട്. ഈ നോവൽ ഞാൻ എല്ലായിപ്പോഴും ചെയ്യുന്ന ഒരു ജെനറ്റികൾ റിവ്യൂ റൈറ്റിംഗ് എന്ന നിലയിൽ ആകരുതെന്ന്  ഇത് വായിച്ചുതുടങ്ങിയപ്പോൾ മുതൽക്ക് എൻ്റെ മനസ്സിൽ ഉണ്ട്. എന്നാൽ ഏതുവിധത്തിലാണ് അത് അവതരിപ്പിക്കേണ്ടത് എന്ന ചിന്ത അത്രതന്നെ എന്നെ അലട്ടുകയും ചെയ്യുണ്ടായിരുന്നു. അപ്പോഴാണ്  ഈ നോവൽ ഒരു ചോദ്യകർത്താവിൻ്റെ രൂപത്തിൽ അവതരിപ്പിച്ചാൽ വേറിട്ട് നിൽക്കും എന്ന ചിന്ത ഉദിച്ചത്. ഇവിടെ ഒരു വായനക്കാരൻ നോവലിലെ പ്രധാന കഥാപാത്രമായ കുന്ദനുമായ് നടത്തുന്ന അഭിമുഖം എന്ന നിലയ്ക്കാണ് ഞാൻ ഈ നോവലിൻ്റെ റിവ്യൂ എഴുതിയിരിക്കുന്നത്. 

ചോദ്യം : 1989 ൽ ആണല്ലോ അങ്ങ് മലയാള സാഹിത്യം ലോകത്ത് എത്തുന്നത്. 1993 ൽ അങ്ങ് ഉൾപ്പെട്ട ഈ സൃഷ്ടിക്ക് വയലാർ അവാർഡ് ലഭിക്കുകയും ചെയ്തു. അവിടുന്നിങ്ങോട്ടുള്ള സാഹിത്യ ജീവിതം ഒന്ന് പറയാമോ?

കുന്ദൻ : മലയാള സാഹിത്യത്തിൽ സൃഷ്ടിക്കപ്പെട്ട ''മരുഭൂമികൾ ഉണ്ടാകുന്നത്'' എന്ന ആനന്ദ് സൃഷ്ട്ടിയിലൂടെ മനുഷ്യർക്കിടയിലേക്ക് പണിയപ്പെട്ട ഒരു പാലം മാത്രമാണ് കുന്ദൻ എന്ന ഈ ഞാൻ. ആ പാലം ഇന്നും കേടുപാടുകൾ ഒന്നും കൂടാതെ നിലനിൽക്കുന്നു എന്നതിന് ഒരു തെളിവല്ലേ 2021  താങ്കൾ ഇത് വായിച്ചതും ഇത്തരത്തിൽ ഒരു ശ്രമം നടത്താൻ ഇടയായതും. അത്തരത്തിൽ നൂറുനൂറിടങ്ങളിൽ നിന്ന്,ഒറ്റപ്പെട്ട പല തീരങ്ങളിൽ നിന്ന് മനുഷ്യൻ മറുകര തേടി സമ്മേളിക്കുന്നതിന് ഞാൻ ഒരു കാരണം ആകുന്നു. കലയും സാഹിത്യവും ഇന്ന് വികൃതമാകുന്നു. വളച്ചൊടിക്കപ്പെടുന്നു.അയൽക്കാരൻ്റെ വീടുകത്തിക്കാൻ ഇന്ന് പുരാണ ഗ്രന്ഥങ്ങൾ ആണ് ഉപയോഗിക്കുന്നത്. മനുഷ്യനും മനുഷ്യനും ഇടയിൽ സൃഷ്ട്ടിച്ച പാലങ്ങൾ അവർ കയ്യേറുന്നു...കൊലക്കയറും പന്തങ്ങളുമായ് അവൾ കവാത്ത് നടത്തുന്നു. അത് കണ്ടില്ലെന്ന് നടിക്കാനാണ് മേൽപ്പറഞ്ഞ പലതും തന്നത്.

ചോദ്യം : അപ്പോൾ അധികാരത്തിൻറെ ശക്തി സാഹിത്യത്തിൽ കടന്ന് വരുന്നുണ്ട് എന്നാണ് അല്ലേ?

കുന്ദൻ : തീർച്ചയായും...പലരും അതിൽ ഇരയാക്കപ്പെട്ടില്ലേ? മുകളിൽ നിന്ന് അമരുന്ന അധികാരത്തിൻ്റെ ഭാരവും അതിന് താഴെ തകരുന്ന ജനതയും എന്ന സമവാക്യത്തിൽ അല്ലെ  നമ്മൾ ഓരോരുത്തരും? ഇപ്പോൾ അധികാരത്തിൻ്റെ ശക്തി വശങ്ങളിൽ നിന്നും ഉണ്ട്. ഒരു സർക്കാർ അല്ല അനേകം സർക്കാരുകളാണ് നമ്മെ ഭരിക്കാൻ വെമ്പൽ കൂട്ടുന്നത്. 

ചോദ്യം : അത്തരത്തിൽ ഒരു സർക്കാരിൻ്റെ ഭാഗം ആയിരുന്നില്ലേ നിങ്ങളും?

കുന്ദൻ : അതെ...ഒരു ദിവസം ഒരു കറുത്ത രേഖപോലെ അധികാരത്തിൻ്റെ കുതിരപ്പട പ്രത്യക്ഷപ്പെടുന്നു. അത് നിങ്ങളുമേലെ പടർന്ന് കയറാൻ തുടങ്ങും. അതിനിടയിൽ അധികാരത്തിൻ്റെ ഒരു കോട്ട ഉയരുന്നത് മങ്ങലേറ്റ കണ്ണുകൾകൊണ്ട് കാണേണ്ടിവരും. അതിനകത്തെ നിഷേധിക്കപ്പെട്ട കൊട്ടാരങ്ങളുടെ ഉയർന്ന ചുവരുകൾക്ക് പിന്നിലിരുന്ന് ഇടുങ്ങിയ കിളിവാതിലിലൂടെ അവർ ജനങ്ങളെ നോക്കും.അവർ ആരാണെന്ന് നിങ്ങൾ അറിയുകപോലുമില്ല.പക്ഷേ എന്നാൽത്തന്നെയും അവരെ നമ്മൾ സർക്കാർ എന്നുതന്നെ വിളിക്കും.അവർക്ക് അവരുടെ താൽപ്പര്യസംരക്ഷണത്തിനായി പക്കലുള്ളത് അധികാരമാണ്.അത് നടപ്പാക്കാൻ ഉദ്യോഗസ്ഥരെ ആശ്രയിക്കും.

ചോദ്യം : താങ്കൾ അവിടെ എന്ത് ഉദ്യോഗമാണ് വഹിച്ചത്?

കുന്ദൻ : രംഭാഗഢ് സ്ട്രാറ്റജിക് ഇൻസ്റ്റലേഷൻ പ്രോജെക്ടിലെ പണിചെയ്ക്കുന്നതിലേക്കായ് സിറ്റി ജയിലിൽ നിന്ന് കൊണ്ടുവരുന്ന തടവുകാരെ -പയനിയർ ഫോഴ്‌സ് നെ  ആർമി ആക്ടിന്റെ നിയമത്തോട് കൂടി റിക്രൂട് ചെയ്യുന്ന ലേബർ ഓഫീസർ ആയിരുന്നു ഞാൻ. ടീമിൻറെ തലവൻ സ്റ്റേഷൻ കമാണ്ടർ ആണ്. ബ്രിഗേഡിയർ ചന്ദ്രൻ റോയ്. അയാൾ വിചാരിക്കുന്നത് അച്ചടക്കരാഹിത്യത്തിനുള്ള മരുന്ന് വടി ഒന്നുമാത്രമാണെന്നാണ്.മനുഷ്യരെ വെറും ശരീരങ്ങളായും ജീവിതത്തെ മാസങ്ങളായും കാണുന്ന രീതിയാണ്. എനിക്കത് അത് സ്വീകരിക്കാൻ കഴിഞ്ഞില്ല.

ചോദ്യം : രംഭാഗഢ് ഒരു വ്യവസായ നഗരമാണോ?

കുന്ദൻ : അല്ല... രംഭാഗഢ്, സൂര്യൻ മണലിനെ ചൂടുപിടിപ്പിക്കുന്ന വെയിൽ സ്വർണ്ണ നിറമാർജ്ജിച്ച സാൻഡ് സ്റ്റോണിൻ്റെ  കോട്ടയെ വഹിക്കുന്ന; ഓരോ മൂലക്കും പുറത്തേക്ക്
തുറിച്ചുനിൽക്കുന്ന അതിൻ്റെ കാവൽ പുരകളെ കാണാം. ലേബർ ക്യാമ്പുകളെ കാണാം. ചേരികൾ കാണാം. ഇങ്ങനെ ജീർണ്ണിച്ച നിശബ്ദത പേറുന്ന എന്തെല്ലാമോ!. അങ്ങനെ തന്നെ സർക്കാരും അതിനുചുറ്റും വളഞ്ഞുനിൽക്കുന്ന ജനതയും ഉൾക്കൊള്ളുന്നതാണ് രംഭാഗഢ്. വിചിത്രമായ ഒരു സ്വതന്ത്രമാണ് രംഭാഗഢ്. വിശാലമായ മരുഭൂമി.ചിതറി അലയുന്ന കന്നുകാലികൾ, ഭൂമിയെ നെടുകെ മുറിച്ചുകൊണ്ടുള്ള ദേശാടനം. ഒരു പാറക്കെട്ട്,ഒരു ഖെജ് രി  മരം. അയൽക്കാരെ അംഗീകരിക്കുന്ന ഒരു സംവിദാനത്തെയാണ് അവർക്ക് പരിചയം.ചുരുക്കത്തിൽ അസ്തിത്വം അയൽക്കാരുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. നിങ്ങളുടെ നാട് എങ്ങനെയാന്നെന്ന് എനിക്കറിഞ്ഞുകൂടാ.എന്നാൽ ഇവിടെ ഈ മരുഭൂമിയിൽ മൂന്ന് സംഗതികളാണ് ഉള്ളത്.മണൽക്കുന്ന്,മണൽക്കാറ്റ്,മരീചിക. 
വിചിത്രമായ മറ്റൊന്ന് പോറ്റുവാൻ വഴിയൊന്നുമില്ലെന്നായാൽ ഗ്രാമീണർ കന്നുകാലികളെ കൈവിടാൻ തീർച്ചയാക്കും. വിൽക്കണമെങ്കിൽ ദൂരത്തുള്ള ചന്തകളിൽ പോകണം. അതിന് വേണ്ടിവരുന്ന ചിലവ് പോലും അവയെ വിറ്റാൽ കിട്ടിട്ടില്ല. അങ്ങനെ വരുന്ന സന്ദർഭത്തിൽ ആചാരം വിധിച്ചിട്ടുള്ളത് അവയെ മരുഭൂമിയിൽ ഉപേക്ഷിക്കുകയാണ്. വിചിത്രമെന്ന് തോന്നിയേക്കാം. ആചാര വിധിപ്രകാരമുള്ള ചടങ്ങാണ് അവർക്കിടയിൽ. അവർ മൃഗങ്ങളെ മുന്നിൽ നടത്തി ഗ്രാമീണൻ പിന്നിലായ് നീങ്ങും. പിന്നീട് അവർ എങ്ങോട്ടോ മറയും.വരൾച്ചയും ക്ഷാമവും ആണ് ഇതിനുപിന്നിൽ.അതുകൊണ്ടവർ വിചിത്രമായ രീതികൾ സ്വീകരിക്കുന്നു.

ചോദ്യം : അതെ തീർത്തും വിചിത്രമായ ഒന്ന് തന്നെ. അപ്പോൾ ആ ജനങ്ങൾ?

കുന്ദൻ : അവരിൽ പലരും പ്രൊജക്റ്റിൻ്റെ റിക്രൂട്ടിങ് സെൻ്റെറിൽ ആണ് വന്നുപെട്ടത്. ഭക്ഷണമില്ലാത്തപ്പോളൊക്കെ...! ഒരു ദിവസം കുറഞ്ഞത് പതിനഞ്ചോളം പേർ വരും. ആഹാരമില്ലാതെ,നിസ്സഹായരായ്,ജോലിയില്ലാതെ, ശൂന്യമായ കണ്ണുകളുമായ്.അവരുടെ പ്രശ്നങ്ങൾ അവർക്കിടയിലും - പ്രൊജക്റ്റിൻ്റെ താൽപ്പര്യങ്ങൾ കോട്ടക്കുള്ളിലും. ഇങ്ങനെ വന്നവരാരും മടങ്ങിപോയിട്ടില്ല.

ചോദ്യം : അതെന്താണ്?

കുന്ദൻ : അവിടെ നടക്കുന്ന നിർമ്മാണ പ്രവത്തനങ്ങൾ രാജ്യസുരക്ഷയെ സംബന്ധിക്കുന്നതാണ്.അതിൻ്റെ നിമ്മാർണ രീതി ചോർന്നുപോകാതിരിക്കാൻ അവർ ഇവരെ ഒന്നാകെ കൊല്ലുന്നു.ഇതിൽ വന്നുപെടാത്തവരുടെ അവസ്ഥ ഇതിലും ദയനീയമാണ്. തലേന്ന് രാത്രി കടന്നുപോയ ഒരു ലോറി വഴിയിൽ ഉറങ്ങുകയായിരുന്ന ഒരു പുറമ്പോക്കു കുടുംബത്തിൻ്റെ മീതേ കൂടി ഉഴുതുപോയി. കമ്പിളിയുടെ കുറവുകൊണ്ട് സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന എട്ടുപത്തുപേർ ഒരു പുതപ്പിനുള്ളിൽ പരസ്പ്പരം ചൂട് പകർന്ന് കിടക്കുകയായിരുന്നു....നേർ വഴിയിൽ.എന്തായാലും വണ്ടി കടന്നുപോയി ഒരു നിലവിളിയും ഉയർത്താതെ. കക്കുവാനും വ്യഭിചരിക്കുവാനും പിച്ചയാചിക്കുവാനും കുട്ടികളെ മോഷ്ടിക്കാനുമായി വന്ന കുറേ പേർ എന്നാണ് പിന്നീട് അവർക്ക് നേരെ നടന്ന ആരോപണം. 

ചോദ്യം : നീതി ലഭിക്കാതെ ആ മനുഷ്യർ തീർത്തും ഗവൺമെൻറ്റിനു മുന്നിൽ പരാജയപ്പെടുകയാണ്.ആ  പരാജയത്തിൽ ഗവൺമെൻറ്റിനുകൂടി ഉത്തവാദിത്വം ഇല്ലേ?

കുന്ദൻ : പരാജയം എന്നത് വാളുകളും കുന്തങ്ങളും എടുത്തുപോരാടുന്ന ഒരു യുദ്ധത്തിന് ശേഷം നിലത്ത് വീണുകിടക്കുന്ന മനുഷ്യരുടെ അവസ്ഥയാകണമെന്നില്ല. കോട്ട പിടിക്കാനാവാതെ നീണ്ടുനിന്ന പ്രതിരോധം ഉപേക്ഷിച്ച് അവസാനം തിരിച്ച് പോകുന്നവരുടെയും, തലമുറകളിലൂടെ കടന്നുപൊക്കോണ്ടിരിക്കുന്ന ജനതയുടെ സാമാന്യവൽകൃതമായ ഒരു ജീവിത സ്വഭാവവുമാകാം അത്. വളരെയധികം പ്രയത്നിച്ചും സ്വന്തം ജീവൻ അപകടപ്പെടുത്തിയും മറ്റുള്ളവരുടെ പൊന്നും പണവും അപഹരിച്ച് ഭാര്യയേയും മക്കളെയും ഏൽപ്പിച്ച് ഋഷികൾ ഓതിക്കൊടുത്ത ചോദ്യം അവരോടു ചോദിച്ചപ്പോൾ വാല്‌മീകിക്ക് കിട്ടിയ ഉത്തരവും ഒന്നുതന്നെയായിരുന്നു. ഇല്ല... ഇല്ലില്ല....

ചോദ്യം : ഇത് ഗവൺമെൻറ്റിൻ്റെ ആത്യന്തികമായ വിജയമെന്നാണോ പറഞ്ഞുവരുന്നത്?

കുന്ദൻ : അല്ല..! സീസർ എണ്ണൂറു നഗരങ്ങൾ പിടിച്ചെടുത്തു,മുന്നൂറു രാഷ്ട്രങ്ങളെ കീഴടക്കി,മുപ്പത് ലക്ഷം ജനങ്ങളോട് യുദ്ധം ചെയ്തു; അതിൽ പത്ത് ലക്ഷംപേരെ കൊല്ലുകയും പത്ത് ലക്ഷംപേരെ തടവുകാരാക്കുകയും ചെയ്തു. അപ്പോൾ നാം മനസ്സിലാക്കുന്നത്,അതീവ സമർത്ഥനായ ഒരു ചക്രവർത്തിയായിരുന്നു സീസർ എന്ന് അല്ലേ?. 

ചോദ്യകർത്താവ്  : അതെ.

കുന്ദൻ : എന്നാൽ നിങ്ങൾക്ക് തെറ്റി. സീസർ കീഴടക്കിയതും കൊന്നുകൂട്ടിയതുമായ ഈ നഗരങ്ങളും രാഷ്ട്രങ്ങളും ഒന്നൊഴിയാതെ അയാളെ അതിജീവിച്ചു. അയാളാകട്ടെ തൻ്റെ സെനറ്റർമാരെ പോലും അതിജീവിച്ചില്ല.അമ്പത്താറാം വയസ്സിൽ അവരുടെ കൈകളാൽ കൊല്ലപ്പെട്ടു. 

ചോദ്യം : ഈ വാദം ആത്യന്തികമായ രംഭാഗഢ്നെ സമാധാനിപ്പിക്കുന്നുണ്ടോ?

കുന്ദൻ : ദുർഭരണങ്ങളെയും ക്രൂരമായ സർവാധിപതികളേയും മാത്രമല്ല,വെള്ളപ്പൊക്കങ്ങളേയും ക്ഷാമങ്ങളെയും ഭൂകമ്പങ്ങളെയുമെല്ലാം ശാശ്വതമായ ജനത അതിജീവിച്ചില്ലേ...ഇപ്പോഴും അതിജീവനത്തിൻ്റെ പാതയിലല്ലേ നമ്മൾ.അതിജീവിക്കുക അതിൻ്റെ സ്വഭാവമാണ് എന്നത് കൊണ്ട്.രംഭാഗഡിൽ ജീവിക്കുകയും പൊരുതുകയും മരിക്കുകയും ചെയ്ത മനുഷ്യർ എല്ലാം ഈ ഛത്രികുന്നിൽ പരസ്പ്പരം കെട്ടിപ്പിടിച്ച് കിടക്കുന്നു. ദഹനം കൊണ്ട് കരുവാളിച്ച ഇടങ്ങളായിരുന്നു ഇവിടെ ആദ്യമൊക്ക.പിന്നെ പിന്നെ വിറകിന് ക്ഷാമം ആയി.ഇപ്പോൾ എല്ലാം കുഴിച്ചിടുകയാണ്...അതും ഇപ്പോൾ നാം കാണുണ്ടല്ലോ.നഗരങ്ങളും രാഷ്ട്രങ്ങളും ജനതയും തകർക്കപ്പട്ടുകൊണ്ട്. സീസർ സന്തോഷിച്ച് ആർത്ത് വിളിച്ചുകൊണ്ടിരുന്നു.*

        

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...