Sunday, May 9, 2021

അനുരാഗത്തിൻ്റെ ദിനങ്ങൾ - വൈക്കം മുഹമ്മദ് ബഷീർ

 ആമുഖമോ വിശദീകരങ്ങളോ ആവശ്യം ഇല്ലാത്ത ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് ബഷീർ. ആ പരിചയത്തിൻ്റെ വിസ്‌തൃതിയിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ വിന്യസിച്ച് കിടപ്പുണ്ട്. പ്രസിദ്ധീകരിക്കാൻ യാതൊരുദ്ദേശവും ഇല്ലാതെ കുത്തിക്കുറിച്ച, തീർത്തും സ്വകാര്യമായ സംഭവങ്ങളാണ് അനുരാഗത്തിൻ്റെ ദിനങ്ങൾ എന്ന ഈ നോവൽ. കുറെ കൊല്ലങ്ങൾക്കുമുൻപ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകളയാൻ തൻ്റെ ബീവി ആയ ഫാബിയ ബഷീറിൻറെ കൈയിൽ കൊടുത്തതാണ് ഈ നോവൽ. എം.എം ബഷീർ , ബഷീറിനെ പറ്റി ഒരു പുസ്‌തകം തയ്യാറാക്കുന്നതിലേക്കായ് മൂപ്പരുടെ വല്ല സാധനങ്ങളും കിട്ടുമോ എന്ന് സന്ദർഭ വശാൽ ഫാബിയയോട് ചോദിക്കുകയും അതിൻ്റെ ഫലമായി ഫാബിയ സൂക്ഷിപ്പിടത്തുനിന്ന് എടുത്തുകൊടുക്കുകയും ചെയ്തതാണ് കാമുകൻ്റെ ഡയറിയും - ഭാർഗവീ നിലയത്തിൻ്റെ സ്ക്രീൻ പ്ലേയും. എം.എം. ബഷീറും എം.ടി.വാസുദേവൻ നായരും എൻ .പി മുഹമ്മദും കാമുകൻ്റെ ഡയറി - അനുരാഗത്തിൻ്റെ ദിനങ്ങൾ എന്നപേരിൽ പ്രസിദ്ധീകരിച്ചു.                 ബഷീർ വായനക്കാരെ തൻ്റെ കത്തുകളിലൂടെയാണ് അനുരാഗത്തിൻ്റെ ദിനങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്നത്. ഇരുവർക്കുമിടയിലെ അനുരാഗത്തിൻ്റെ ഇടയിലേക്ക് അപരിചിതരായ വായനക്കാർ കടന്നുചെല്ലുന്നതിലെ മാന്യതയും സദാചാര ഭംഗവും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ബഷീർ എന്ന അത്ഭുത പ്രതിഭാസത്തെ ഇന്നുവരെ വായനക്കാർ കണ്ടിട്ടുള്ള ഒരുവൻ്റെ കുപ്പായത്തിൽ നിന്ന് വ്യത്യസ്തമായി അനുരാഗത്തിൻ്റെ ദിനങ്ങളിൽ കാണുന്നു. നേരുത്തെ പറഞ്ഞതുപോലെ ഇത് പ്രസിദ്ധികരിക്കുന്നതിലേക്കായ് എഴുതിയതല്ല. പ്രണയദിനങ്ങളുടെ ഓർമ്മയിൽ ചൂടോടെ എന്തെല്ലാമോ കുത്തിക്കുറിക്കുകയാണുണ്ടായത്. അത് അതേ ചൂടോടുകൂടി വായനക്കാരൻ്റെ സിരകളിൽകൂടി ഹൃദയത്തിലേക്കും തലച്ചോറിലേക്കും സർവോപരി സർവ്വ രോമകൂപങ്ങളായിലേക്കും പടർന്നുകയറുന്നു. അതും നിത്യവിസ്മയമായ്...                             അനുരാഗത്തിൻ്റെ ദിനങ്ങളെന്നപേരിൽ കാമുകൻറെ ഡയറി പ്രസിദ്ധീകരിച്ചത് അതിൽ വായനക്കാർ അശ്ലീലത കലർത്തി കാണും എന്ന മുൻധാരണ ഉണ്ടയതുകൊണ്ടാണ്. ഒളിഞ്ഞും തെളിഞ്ഞും നാം ഈ കൃതി നോക്കിയാൽ ഇതിൽ ഒരു ആത്മകഥാംശം ഉള്ളതായ് തോന്നാം;അല്ല എന്ന് പറയാൻ നിരവധി കാരണങ്ങൾ ഉണ്ടെങ്കിൽ തന്നെ. തികച്ചും സത്യസന്ധമായ എഴുത്താണിത്. അതിനാൽ തന്നെ ദുർബലനായ മനസ്സിനുടമയായതും അടങ്ങാത്ത കാമതൃഷ്ണയുള്ളതുമായ ബഷീറിനെ നിങ്ങൾക്ക് ഇതിൽ കാണാൻ സാധിക്കും. അല്ലെങ്കിൽ ബഷീർ ബഷീറിനെ തന്നെ കാണിച്ചുതരുകയാണ്. സാഹിത്യത്തിൽ തൻ്റെതായ സാഹിത്യ ശൈലി സൃഷ്ട്ടിച്ച കഥാസാമ്രാട്ടിന്  ഇതുകൊണ്ട് ഒരു സ്ഥാനവും മഹിമയും നഷ്ട്ടപെടുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഇത് പുതകരൂപത്തിലേക്കുള്ള മാറ്റത്തിന് വിദേയമായത്. 1983 -ൽ ആണ് അനുരാഗത്തിൻ്റെ ദിനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എം.ടി.ആണ് ഈ പേര് നിർദ്ദേശിക്കുന്നതും. എന്നാൽ ഇതിൽ ഭയങ്കരമായ ഒരു കാര്യമായിപ്പോയി എന്ന തോന്നൽ വന്നത് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ്. സരസ്വതീദേവി; ബഷീറിൻ്റെ വിഷാദ മധുര മോഹന കാവ്യം (A sad sweet poem ) 

പ്രേമലേഖനത്തിലെ ബഷീറിൽ നിന്ന് കിട്ടിയ അനശ്വര പ്രേമസങ്കൽപ്പവും അനുരാഗത്തിൻ്റെ ദിനങ്ങളിൽ നിന്ന്കിട്ടിയ രതിവൈകൃതങ്ങളും ബഷീറിൻ്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നില്ല...നിർണയ്‌ക്കുന്നുമില്ല. ചിന്തയും വികാരങ്ങളുമുള്ള പച്ചയായ മനുഷ്യൻ,എല്ലാവരെയും പോലെ. പക്ഷെ ഇവിടെ ആ എല്ലാവരിലേക്കും നമ്മെ കൂട്ടിച്ചേർക്കാൻ സാധിക്കുന്നില്ല.ആ സാധ്യമാകലിൽ  നമ്മിലെ മാന്യതയുടെ മൂടുപടം അഴിഞ്ഞുവീഴും എന്ന ഒറ്റ കാരണം കൊണ്ടാണ്. ഈ കാരണത്താൽ നാം ( കൂടിച്ചേരാത്തവർ ) ഒരു മതിലിനപ്പുറത്തേക്ക് ബഷീറിനെ മാറ്റിനിർത്തി നെറ്റിചുളിക്കും. അതുകൊണ്ടുതന്നെ ബഷീർ പകർത്തി എഴുതാൻ കഴിയാത്ത, മുഖവുര ഒട്ടും വേണ്ടാത്ത എഴുത്തുകാരനായി;അനശ്വരനായ് നിലനിൽക്കുകയും ചെയ്യുന്നു. സ്ത്രീ ശരീരം പ്രതേകിച്ച് മുല-യോനി, കൈയും തലയും പോലെ നോക്കിക്കാണാൻ നിരന്തരം എഴുതുകയും ചെയ്യുന്നുണ്ട്.എന്നാൽ ചിലർക്ക് അങ്ങനെ കാണാൻ സാധിക്കാത്തതുകൊണ്ട് അവർ അശ്ലീനത്തിൻ്റെ വെള്ളെഴുത്ത് കണ്ണട വയ്ക്കുകയും ചെയ്യുന്നു.  അനുരാഗത്തിൻ്റെ ദിനങ്ങൾ ഒരു സംസ്ക്കാര ജീർണതയാണ് എന്ന അഭിപ്രായമുള്ളവർ എൻ എൻ പിള്ളയുടെ ആത്മകഥയായ '' ഞാൻ '' വായിക്കണമെന്ന്


അഭ്യർത്ഥിക്കുന്നു. അതിലെ ഒരു ഭാഗം തുടങ്ങുന്നത് '' എൻ്റെ ആദ്യ ഇണചേരൽ '' എന്ന തലക്കെട്ടോടുകൂടിയാണ്. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും പച്ചയായ ആത്മകഥ എൻ .എൻ പിള്ളയുടെ '' ഞാൻ '' തന്നെയാണ്. ബഷീറിലേക്ക് വന്നാൽ രണ്ടുവർഷം മാത്രം നീണ്ടുനിന്ന പ്രണയത്തിൻറെ വാങ്മയ ചിത്രമാണ് അനുരാഗത്തിൻ്റെ ദിനങ്ങൾ. കത്തുകളിലൂട പ്രണയിച്ചിട്ടുള്ളവർ ഇത് തീർച്ചയായും വായിക്കണം. ജീവിതത്തിൻ്റെ ജീർണതയിലേക് തെളിച്ചുവെച്ച വെളിച്ചമാണ് ബഷീറിൻറെ ഈ കൃതി. എന്റേയും നിങ്ങളുടെയും ജീവിതത്തിൽ രഹസ്യമായി നടന്ന ജീർണതയിലേക്ക് മൂന്നാമതൊരാളെ നാം കടത്തിവിടുമോ. ഞാൻ ഇല്ല. വള്ളത്തോളിൻ്റെ ഒരു ഡയറിയിൽ നിന്ന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്ക്കാരം കിട്ടുന്നതിലേക്കായ് സർദാർ കെ.എം  പണിക്കർക്കയച്ച ഒരു അപേക്ഷ കിട്ടുന്നതിലൂടെ നാം മനസ്സിലാക്കേണ്ടുന്നത് ആ വ്യക്തിയിലേക്കുള്ള മറ്റൊരു കാഴ്ചപ്പാടാണ്. 

   ഒരു വായനക്കാരൻ എന്ന നിലയിൽ പറയട്ടെ അനുരാഗത്തിൻ്റെ ദിനങ്ങൾ ഒരു അത്ഭുതമായ വായനാനുഭവമാണ് നമുക്ക് നൽകുന്നത്. ജീവിതം എത്രമേൽ നിറം പിടിച്ചതാണോ അത്രമേൽ നിറം പിടിപ്പിച്ചാണ് വായനക്കാരിലേക്ക് ഓരോ എഴുത്തും എത്തുന്നത്: ഒരുതരി സത്യസന്ധതയില്ലാതെ. ആത്മതയും ഓർമ്മക്കുറിപ്പും വെള്ള പൂശുന്ന ഈ കാലത്ത് എച്ചുമുവിൻ്റെ '' ഇതെൻറെ രക്തമാണ് ഇതെൻ്റെ മാംസമാണ് എടുത്തുകൊൾക '' എന്നത് വായനക്കാരോട് നീതിപുലർത്തിയ രചനയാണ്. അനുരാഗത്തിൻ്റെ ദിനങ്ങൾ വായിക്കുന്ന ഏതൊരാളും അസ്വസ്ഥനാവില്ല...വായിച്ചുകൊണ്ടിരിക്കെ ചുറ്റുപാടും വീക്ഷിക്കില്ല...വികാര ഭരിതമായ് വരുന്ന ഭാഗങ്ങൾ ആവർത്തിച്ച് വായിക്കില്ല..., പിന്നെയും ഒന്നുകൂടിയുണ്ട് അത് ഒരു കുമ്പസാര രഹസ്യമായി എന്നിൽ മാത്രം അവശേഷിക്കും. അതറിയേണ്ടവർ അനുരാഗത്തിൻ്റെ ദിനങ്ങളിലേക്ക് കടന്നുചെല്ക 


No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...